മതിയായ ചികിത്സ ലഭിക്കാതെ തലശ്ശേരി ജനറല്‍ ആശുപത്രിയില്‍ പൂര്‍ണ്ണ ഗര്‍ഭിണിയും ഗര്‍ഭസ്ഥ ശിശുവും മരിച്ചു. മാങ്ങാട്ടിടത്തെ സി രമ്യയാണ് മരിച്ചത്. പ്രസവ വേദന കൊണ്ട് പുളഞ്ഞിട്ടും ആരും തിരിഞ്ഞു നോക്കിയില്ലെന്ന് ആരോപിച്ച് ബന്ധുക്കള്‍ ഡോക്ടറെ തടഞ്ഞുവെച്ചു. സംഭവത്തെക്കുറിച്ച് ആരോഗ്യമന്ത്രി റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു. ചൊവ്വാഴ്ച പുലര്‍ച്ചെ രണ്ടരയോടെയാണ് രമ്യ മരിച്ചത്. രണ്ടുമണിയോടെ പ്രസവ വേദന അറിയിച്ചിട്ടും ഡോക്ടറും ജീവനക്കാരും തിരിഞ്ഞു നോക്കിയില്ലെന്ന് ബന്ധുക്കള്‍ പറഞ്ഞു.
ഇക്കഴിഞ്ഞ 21 നാണ് രമ്യയെ തലശേരി ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. തിങ്കഴാഴ്ച രാത്രി 9 മണിയോടെ പ്രവസ വേദന അനഭവപ്പെട്ടു. ജീവനക്കാരെ അറിയിച്ചെങ്കിലും കേട്ടഭാവം നടിക്കാതെ അവര്‍ വാട്സ് ആപ്പില്‍ കളിച്ചുകൊണ്ടിരിക്കുക യായിരുന്നുവെന്നും ബന്ധുക്കള്‍ പരാതിപ്പെട്ടു.
സംഭവം വൻ പ്രതിഷേധത്തിന് വഴി വച്ചതോടെ എഎന്‍ഷംസീര്‍ എംഎല്‍എയും മറ്റു ജനപ്രതിനിധികളും എത്തി ചര്‍ച്ച നടത്തി. മന്ത്രി കെകെ ശൈലജ പ്രശ്നത്തില്‍ ഇടപെട്ടു.സംഭവത്തെക്കുറിച്ച് മന്ത്രി റിപോര്‍ട്ട് ആവശ്യപ്പെട്ടു. കുറ്റക്കാര്‍ക്കെതിരേ കര്‍ശന നടപടിസ്വീകരിക്കുമെന്ന് മന്ത്രി ഉറപ്പു നല്‍കി. വിശദപരിശോധനയ്ക്കായി മൃതദേഹം പരിയാരം മെഡിക്കല്‍ കോളജിലേക്ക് കൊണ്ടുപോയി. ഡോക്ടറുടേയും ജീവനക്കാരുടേയും അനാസ്ഥ ഒന്നുകൊണ്ടുമാത്രമാണ് രമ്യയും ഗര്‍ഭസ്ഥ ശിശുവും മരിച്ചതെന്ന് ആരോപിച്ച് ബന്ധുക്കള്‍ ആശുപത്രിയില്‍ പ്രതിഷേധിച്ചു.