ഹൈദരാബാദ്: ആന്ധ്രപ്രദേശില്‍ വീണ്ടും വിദ്യാര്‍ഥിയുടെ ആത്മഹത്യ. ആന്ധ്ര പ്രദേശിലെ വിജയവാഡയിൽ എൻജിനീയറിങ്ങ് വിദ്യാർത്ഥി വീട്ടിൽ തൂങ്ങിമരിച്ചു. നോവ എൻജിനീയറിങ്ങ് കോളേജിലെ ഇലക്ട്രിക്ക് ആന്റ് ഇലക്ട്രാണിക്സ് നാലാം വർഷ വിദ്യാർത്ഥിയായ പുവാലാ പ്രേം കുമാര്‍ എന്ന 22കാരനാണ് മരിച്ചത്. ആത്മഹത്യാ കുറിപ്പൊന്നും കണ്ടെടുത്തിട്ടില്ല. ഹൈദരാബാദിൽ ദളിത് ഗവേഷണ വിദ്യാർത്ഥിയായ രോഹിത് വെമുലയുടെ ആത്മഹത്യയ്ക്ക പിന്നാലെയാണ് അടുത്ത ആത്മഹത്യയും നടന്നിരിക്കുന്നത്.
പഠനത്തില്‍ ശ്രദ്ധിക്കാന്‍ കഴിയാതിരുന്നതിനെ തുടര്‍ന്ന് മൂന്ന് വര്‍ഷമായി പരീക്ഷ പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞില്ല എന്നത് വിദ്യാര്‍ഥിയെ നിരാശയിലാക്കിയിരുന്നു. കിഴക്കന്‍ ഗോദാവരി ജില്ലയിലെ താഴ്ന്ന ജാതിയായ മഡിക വിഭാഗത്തില്‍ പെട്ടയാളാണ് മരിച്ച പ്രേംകുമാര്‍. അമ്മയും അച്ഛനും മരിച്ചതു മുതല്‍ ഇദ്ദേഹം തനിച്ചാണ് താമസിച്ചിരുന്നത്.
കഴിഞ്ഞയാഴ്ച്ച ഹൈദരാബാദ് സര്‍വകലാശാല വിദ്യാര്‍ഥിയായ രോഹിത് വെമുല ഹോസ്റ്റല്‍ മുറിയില്‍ ആത്ഹത്യ ചെയ്ത സംഭവം രാജ്യവ്യപകമായ പ്രതിഷേധത്തിന് വഴിവെച്ചിരുന്നു. എ.ബി.വി.പി പ്രവർത്തകനെ മർദ്ദിച്ചുവെന്ന് ആരോപിച്ച് സർവകലാശാലയിൽ നിന്നും പുറത്താക്കിയതിൽ മനംനൊന്താണ് രോഹിത് ആത്മഹത്യ ചെയ്തത്. ദളിതനായത് കൊണ്ട് രോഹിതിന് സാമൂഹിക ബഹിഷ്കരണം നേരിടേണ്ടി വന്നിരുന്നുവെന്ന് വിദ്യാർത്ഥികളും പ്രതിപക്ഷ പാർട്ടികളും പറയുന്നു.