ഈസ്റ്റര്‍ ദിനത്തില്‍ സംഘടിപ്പിച്ച ‘സ്‌നേഹയാത്ര’ വലിയ വിജയമായെന്നു ബിജെപി. കേരളത്തിൽ ഈസ്റ്റർ ദിനത്തിൽ ഭവന സന്ദർശനം നടത്തുമ്പോൾ വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലും സാമൂഹിക മാധ്യമങ്ങളിൽ അടക്കം ഈസ്റ്റർ ആശംസകളുമായി ബിജെപി നേതാക്കൾ ഇന്നലെ സജീവമായിരുന്നു. ഭവന സന്ദർശനം പോലുള്ള പരിപാടികൾ തുടർന്നും സംഘടിപ്പിക്കുന്നതിൽ ആലോചന നടത്തും. 2019 ൽ കിട്ടാതിരുന്ന സീറ്റുകൾ പിടിക്കാൻ ഇത് നിർണായകം ആകുമെന്നാണ് നേതൃത്വത്തിന്റെ വിലയിരുത്തൽ. ഇതിന്റെ ഭാഗമായി വിഷു ദിനത്തില്‍ ക്രൈസ്തവരായ അയല്‍ക്കാരെ ബിജെപി നേതാക്കളുടെയും പ്രവര്‍ത്തകരുടെയും വീടുകളിലേക്ക് ക്ഷണിക്കാന്‍ തീരുമാനിച്ചിരിക്കുകയാണ്.
സംസ്ഥാനത്തുടനീളം ബിജെപി ഗൃഹ സന്ദര്‍ശന പരിപാടികള്‍ സംഘടിപ്പിച്ചു. ലത്തീന്‍ അതിരൂപത ആര്‍ച്ച് ബിഷപ്പ് തോമസ് ജെ നെറ്റോയുമായി കേന്ദ്രമന്ത്രി വി മുരളീധരന്‍ കൂടിക്കാഴ്ച നടത്തി. പി കെ കൃഷ്ണദാസ്, എ പി അബ്ദുള്ളക്കുട്ടി തുടങ്ങിയ നേതാക്കളാണ് തലശ്ശേരി ബിഷപ്പ് ഹൗസിലെത്തി ബിഷപ്പ് മാര്‍ ജോസഫ് പാംപ്ലാനിയെ കണ്ടത്. സംസ്ഥാന അദ്ധ്യക്ഷന്‍ കെ സുരേന്ദ്രന്‍ കോഴിക്കോട് ബിഷപ്പ് വര്‍ഗീസ് ചക്കാലക്കലിനെയും സന്ദര്‍ശിച്ചു.സ്നേഹയാത്രയ്ക്ക് എല്ലായിടത്തും ഊഷ്മളമായ സ്വീകരണം ലഭിച്ചു. ബിജെപി പ്രവർത്തകർ ക്രൈസ്തവ വീടുകളിലെത്തി പ്രധാനമന്ത്രിയുടെ ഈസ്റ്റർ സന്ദേശം നൽകി. ക്രിസ്ത്യൻ സമൂഹത്തിൽ ബിജെപിയോടുള്ള സമീപനത്തിൽ അത്ഭുതകരമായ മാറ്റമാണ് ഉണ്ടായിരിക്കുന്നതെന്ന് ബിജെപി അവകാശപ്പെട്ടു.