ഗവർണർക്കെതിരെ കാലിക്കറ്റ് സർവകലാശാലയിൽ എസ്എഫ്ഐ സ്ഥാപിച്ച ബാനറുകൾ പൊലീസ് നീക്കി. ഗവർണറുടെ നിർദേശ പ്രകാരം മലപ്പുറം എസ്.പിയാണ് ബാനറുകൾ നീക്കിയത്. പിന്നാലെ സംസ്ഥാന സെക്രട്ടറി പി.എം ആര്‍ഷോയുടെ നേതൃത്വത്തിലെത്തിയ ഒരു സംഘം പ്രവര്‍ത്തകര്‍ ‘ഡൗണ്‍ ഡൗണ്‍ ചാന്‍സലര്‍’ എന്നെഴുതിയ കറുത്ത ബാനര്‍ വീണ്ടും ഉയര്‍ത്തി. ബാരിക്കേഡ് സ്ഥാപിച്ച് പ്രവര്‍ത്തകരെ തടയാന്‍ ശ്രമിച്ചെങ്കിലും പി.ആര്‍ഷോ അടക്കമുള്ളവര്‍ ബാരിക്കേഡിന് മുകളില്‍ കയറി നിന്ന് പോലീസിനെ ഭീഷണിപ്പെടുത്തി. ഗവർണർ പ്രകോപനം സൃഷ്ടിയ്ക്കുകയാണെന്ന് എസ് എഫ് ഐ സംസ്ഥാന സെക്രട്ടറി പി എം ആർഷോ പറഞ്ഞു. ഗവർണർക്കെതിരായ എസ് എഫ് ഐയുടെ ബാനറുകൾ നീക്കാൻ അനുവദിക്കില്ല..ഒരു ബാനർ നീക്കം ചെയ്താൽ 100 ബാനറുകൾ ഉയർത്തും. സർവ്വകലാശാലയിലെ വിദ്യാർത്ഥികൾ എന്ന നിലയിൽ തങ്ങളുടെ ചോദ്യങ്ങൾക്ക് മറുപടി നൽകാൻ ഗവർണർ ബാധ്യസ്ഥനെന്നും ആർഷോ പറഞ്ഞു.
സർവകലാശാലയിൽ ബാനറുകൾ സ്ഥാപിച്ചത് പൊലീസെന്ന് ഗവർണർ പറഞ്ഞു. മുഖ്യമന്ത്രിയുടെ നിർദേശമനുസരിച്ചാണിതെന്നും രാജ്ഭവൻ വാർത്താക്കുറിപ്പിൽ പറഞ്ഞു. സംസ്ഥാനത്ത് ഭരണഘടനാ സംവിധാനം തകരുന്നതിന്റെ തുടക്കമാണിതെന്നും വാർത്താക്കുറിപ്പിൽ ആരോപിച്ചു.