താമരശ്ശേരി ചുരത്തില്‍ പട്ടാപ്പകല്‍ കാര്‍ തടഞ്ഞുനിര്‍ത്തി യുവാവിനെ ആക്രമിച്ച് 68 ലക്ഷം രൂപയും മൊബൈല്‍ ഫോണും കവര്‍ന്നതായി പരാതി.മൈസൂരില്‍നിന്ന് കൊടുവള്ളിയിലേക്ക് വരികയായിരുന്ന കര്‍ണാടക മൈസൂര്‍ ലഷ്‌കര്‍ മൊഹല്ല സ്വദേശി വിശാല്‍ ദശത് മഡ്കരി (27)യാണ് ആക്രമിക്കപ്പെട്ടത്. എന്നാല്‍, വെള്ളിയാഴ്ച വൈകീട്ട് ആറുമണിയോടെയാണ് ഇയാള്‍ പരാതിയുമായി സ്റ്റേഷനിലെത്തിയത്. ചുരത്തില്‍ ഒമ്ബതാംവളവിനു താഴെ ബുധനാഴ്ച രാവിലെ എട്ടു മണിക്കാണ് സംഭവം. ആക്രമിച്ച സംഘം പിന്നീട് കാറുമായി കടന്നുകളഞ്ഞു. കൊടുവള്ളിയില്‍നിന്ന് പഴയ സ്വര്‍ണം വാങ്ങാൻ വേണ്ടിയെടുത്ത 68 ലക്ഷം രൂപയും ഇരുപതിനായിരം രൂപയുടെ മൊബൈല്‍ ഫോണും വാഹനത്തിനകത്തുണ്ടായിരുന്നെന്നാണ് പരാതിക്കാരൻ അറിയിച്ചത്. കവര്‍ച്ച ചെയ്യപ്പെട്ടത് കുഴല്‍പ്പണമാവാമെന്ന പ്രാഥമിക നിഗമനത്തിലാണ് പോലീസ്.
മൈസൂരില്‍നിന്ന് ബുധനാഴ്ച പുലര്‍ച്ചെ അഞ്ചിന് കൊടുവള്ളിയിലേക്ക് കാര്‍മാര്‍ഗം സഞ്ചരിച്ച വിശാല്‍ ദശത് രാവിലെ എട്ടുമണിയോടെയാണ് താമരശ്ശേരി ചുരത്തിലെത്തിയത്. ഒമ്ബതാംവളവിന് സമീപമെത്തിയപ്പോള്‍ പിറകില്‍ രണ്ട് കാറുകളിലായി പിന്തുടര്‍ന്നെത്തിയ സംഘം വിശാലിന്റെ വാഹനം തടഞ്ഞിടുകയായിരുന്നു. രണ്ട് കാറുകളിലായി എട്ട് പേരുണ്ടായിരുന്നെന്നാണ് വിശാല്‍ പോലീസിന് നല്‍കിയ വിവരം. വശത്തെ ഗ്ലാസ് അടിച്ചുതകര്‍ത്ത ശേഷം വിശാലിനെ കാറില്‍നിന്ന് വലിച്ച് പുറത്തേക്കിട്ട സംഘം കൈ കൊണ്ടും കമ്ബിവടി കൊണ്ടും അടിച്ചു പരിക്കേല്‍പ്പിച്ചു. തുടര്‍ന്ന് കാറില്‍ സൂക്ഷിച്ച പണവും മൊബൈല്‍ ഫോണും എടുത്ത് കാറുമായി കോഴിക്കോട് ഭാഗത്തേക്ക് ഓടിച്ചുപോവുകയായിരുന്നു. പോലീസില്‍ പരാതി നല്‍കിയാല്‍ കൊല്ലുമെന്ന് സംഘം ഭീഷണിപ്പെടുത്തിയതിനാലാണ് പരാതി നല്‍കാൻ വൈകിയതെന്നാണ് വിശാലിന്റെ വിശദീകരണം. സംഭവത്തില്‍ താമരശ്ശേരി പോലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു.