ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ വിരാട് കൊഹ്‌ലിയുടെ ഫിറ്റ്‌നസ് ചലഞ്ച് ഏറ്റെടുത്ത പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ വിമര്‍ശനവുമായി നിരവധിപ്പേരാണ് രംഗത്തെത്തിയത്. തൂത്തുക്കുടിയില്‍ വെടിയേറ്റ് ജനങ്ങള്‍ മരിച്ചുവീഴുമ്പോള്‍ ഇവിടെ നിങ്ങള്‍ കൊഹ്‌ലിക്കൊപ്പം കളിക്കാനൊരുങ്ങുകയാണോ എന്ന് ജനങ്ങള്‍ മോദിയോട് ചോദിക്കുന്നു. വിമര്‍ശനങ്ങള്‍ക്കിടയില്‍ മോദിയെ ട്രോളികൊണ്ട് രാഹുല്‍ഗാന്ധി രംഗത്തെത്തി. പുതിയ ചലഞ്ചുമായാണ് രാഹുലിന്റെ വരവ്. കൊഹ് ലിയുടെ ചലഞ്ച് ഏറ്റെടുത്തതില്‍ സന്തോഷമുണ്ടെന്നും ഇനി തന്റെ ചലഞ്ചുകൂടി ഏറ്റെടുക്കണമെന്ന് രാഹുല്‍ ട്വിറ്ററില്‍ കുറിച്ചു.
‘പ്രിയ പ്രധാനമന്ത്രി താങ്കള്‍ വിരാട് കോഹ്ലിയുടെ ഫിറ്റ്നസ് ചലഞ്ച് ഏറ്റെടുത്തതില്‍ സന്തോഷമുണ്ട്. ഞാനും ഒരു ചാലഞ്ച് തരാം: ഇന്ധന വില കുറയ്ക്കൂ ഇല്ലെങ്കില്‍ കോണ്‍ഗ്രസ് ദേശീയതലത്തില്‍ പ്രക്ഷോഭം നടത്തി നിങ്ങളെക്കൊണ്ട് അത് ചെയ്യിക്കും. നിങ്ങളുടെ പ്രതികരണത്തിനായി കാത്തിരിക്കുന്നു.’ എന്നാണ് രാഹുല്‍ ഗാന്ധി പറഞ്ഞത്. ആര്‍.ജെ.ഡി നേതാവ് തേജസ്വി യാദവും മോദിയെ ലക്ഷ്യമിട്ട് ഇത്തരമൊരു വെല്ലുവിളി ഉയര്‍ത്തിയിട്ടുണ്ട്. യുവാക്കള്‍ക്ക് ജോലി നല്‍കൂവെന്നാണ് തേജസ്വയുടെ വെല്ലുവിളി.
നേരത്തെ ക്രിക്കറ്റ് താരം വിരാട് കൊഹ്ലി 20 സ്പൈഡര്‍ പ്ലാങ്ക് ചെയ്യുന്ന വീഡിയോ പോസ്റ്റു ചെയ്യുകയും ഭാര്യ അനുഷ്‌കയേയും പ്രധാനമന്ത്രിയേയും മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ ധോണിയേയും വെല്ലുവിളിക്കുകയും ചെയ്തിരുന്നു. ഇതിനോട് പ്രതികരിച്ചുകൊണ്ടാണ് മോദി തന്റെ ഫിറ്റ്നസ് വീഡിയോ ഷെയര്‍ ചെയ്യാമെന്ന് ട്വീറ്റ് ചെയ്തത്.