ബംഗളുരു: കങ്കനഹള്ളി ഗ്രാമത്തിലെ ഈ അപ്പർ പ്രൈമറി സ്കൂളിലെ വെറും അഞ്ചു കുട്ടികൾ മാത്രമാണ് ഇപ്പോൾ സ്കൂളിൽ നിന്നും ഭക്ഷണം കഴിക്കുന്നത്. ഭക്ഷണം മോശമായിട്ടല്ല, അത് ഉണ്ടാക്കുന്നത് ദളിത സ്ത്രീയാണെന്നതാണ് കാരണം. 118 കുട്ടികളുള്ള കോലാർ സർക്കാർ സ്കൂളിൽ ഇപ്പോൾ അവശേഷിക്കുന്നത് 18 കുട്ടികൾ മാത്രം. പാചകക്കാരി ദലിത് യുവതിയായതിനാൽ അവരുണ്ടാക്കുന്ന ഭക്ഷണം കഴിക്കാൻ മടിച്ചാണ് കുട്ടികൾ സ്കൂൾ വിടുന്നതെന്നാണ് പറയുന്നത്. ദലിതയുണ്ടാക്കുന്ന ഭക്ഷണം കഴിക്കുന്നതിനേക്കാൾ ഭേദം കൂടുതൽ പണം ചെലവാക്കി സ്വകാര്യസ്കൂളിൽ ചേർക്കുകയാണ് എന്ന നിലപാടിലാണത്രേ രക്ഷിതാക്കൾ.
2014 െഫെബ്രുവരിയിൽ സ്കൂളിൽ പാചകക്കാരിയായി ചേർന്നതു മുതൽ ഇതാണ് അവസ്ഥ. താൻ നൽകുന്ന പാൽ ഇവിടത്തെ കുട്ടികൾ കുടിക്കാറില്ല. താൻ കൊടുക്കുന്ന ഭക്ഷണം കഴിക്കാറുമില്ല. കുട്ടികളെ കുറ്റം പറഞ്ഞിട്ട് എന്തു കാര്യം? അവർക്ക് മാതാപിതാക്കൾ പറഞ്ഞു കൊടുക്കുന്നതല്ലേ അറിയൂ? കരഞ്ഞു കൊണ്ട് രാധമ്മ ചോദിക്കുന്നു.
പ്രശ്നം പരിഹരിക്കാനായി സംസ്ഥാന വിദ്യാഭ്യാസവകുപ്പും ജില്ലാ അധികൃതരും ഇടപെട്ട്, രക്ഷിതാക്കളോടും ഗ്രാമവാസികളോടും സംസാരിച്ചിരുന്നു. ഇതിനു ശേഷം ഒരു ദിവസം ഉച്ചഭക്ഷണത്തിന് കുട്ടികളും മാതാപിതാക്കളും എത്തിയിരുന്നു. എന്നാൽ ഇപ്പോൾ അഞ്ച് കുട്ടികൾ മാത്രമാണ് ഉച്ചഭക്ഷണത്തിന് എത്തുന്നതെന്ന് രാധമ്മ പറഞ്ഞു. ഒത്തുതീർപ്പിനായി ബുധനാഴ്ച നടന്ന യോഗത്തിലും സ്കൂളിലെ ടീച്ചറേയും പാചകക്കാരിയേയും മാറ്റണമെന്ന ആവശ്യമാണ് രക്ഷിതാക്കൾ മുന്നോട്ടുവെച്ചത്.
എന്നാൽ, ജാതിവിവേചനം മൂലമല്ല കുട്ടികൾ സ്കളിൽ വരാത്തതെന്നും തദ്ദേശ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട രാഷ്ട്രീയമാണ് ഇതിന് പിന്നിലെന്നുമെന്നാണ് സ്കൂൾ മാനേജരായ വൈ.എം വെങ്കിടാചലപതിയുടെ വിശദീകരണം.