കൊച്ചി: ജിഷ കൊലക്കേസ് പ്രതി അമിനുൾ ഇസ്ലാമുമായി തൃശൂരില്‍ നിന്നു പൊലീസ് ആലുവയിലെത്തി. വൈകിട്ടു നാലരയോടെ പ്രതിയെ ആലുവയില്‍ എത്തിച്ചു. എഡിജിപി ബി സന്ധ്യയും മറ്റ് അന്വേഷണ ഉദ്യോഗസ്ഥരുമെല്ലാം ഇവിടെ എത്തിച്ചേര്‍ന്നിട്ടുണ്ട്. കഴിഞ്ഞ ദിവസം തമിഴ്നാട്ടിലെ കാഞ്ചിപുരത്തിനടുത്തു നിന്നാണ് അമിയുള്‍ ഇസ്ലാമെന്ന അസം സ്വദേശി പിടിയിലായത്. തൃശൂര്‍ പൊലീസ് അക്കാദമിയിലായിരുന്നു പ്രതിയെ പൊലീസ് ചോദ്യം ചെയ്തത്. കൈവെട്ടു കേസിലെ പ്രതികളെ ഇവിടെയാണ് ചോദ്യം ചെയ്തിരുന്നത്. ഇപ്പോള്‍ മുംബൈയിലുള്ള ഡിജിപി ലോകനാഥ് ബെഹ്റ കേരളത്തിലേക്കു തിരിച്ചിട്ടുണ്ട്. വന്‍ പൊലീസ് സന്നാഹത്തോടെയാണു പ്രതിയെ തൃശൂര്‍ നിന്ന് ആലുവയിലേക്കു കൊണ്ടു വരുന്നത്. പൊലീസ് വാഹനത്തില്‍ കറുത്ത തുണി കൊണ്ടു മുഖം മറച്ചാണു പ്രതിയെ കൊണ്ടുവരുന്നത്. വിവരമറിഞ്ഞു വന്‍ ജനാവലിയാണ് റോഡിനിരുവശവും കാത്തുനിന്നിരുന്നത്. ഡിജിപി ലോകനാഥ് ബെഹ്റ മുംബൈയില്‍ നിന്ന് തിരിച്ചെത്തിയ ശേഷം ആലുവ പൊലീസ് ക്ലബ്ബില്‍ പ്രതിയുമായി വാര്‍ത്താസമ്മേളനം നടത്തും.
കൂടുതൽ വാർത്തകൾക്കായി സന്ദർശിക്കൂ: