പോലീസിന്റെ നരനായാട്ട് തുടരുന്നു. ബൈക്ക് മോഷണക്കേസില്‍ ആളുമാറി കസ്റ്റഡിയിലെടുത്ത 19കാരന്‍ വിദ്യാര്‍ത്ഥിയെ പേരൂര്‍ക്കട പൊലീസ് തല്ലിച്ചതച്ചു. രണ്ടുപകലും രാത്രിയും പൊലീസിന്റെ ക്രൂരമര്‍ദ്ദനത്തിനിരയായി അവശനായ വിദ്യാര്‍ത്ഥിയെ നിരപരാധിയെന്ന് തിരിച്ചറിഞ്ഞപ്പോള്‍ കേസെടുക്കാതെ വിട്ടയച്ചു. കാലൊടിഞ്ഞ്, നടുവിന് ക്ഷതമേറ്റ വിദ്യാര്‍ത്ഥി ചികിത്സയിലാണ്. സിംഗപ്പൂരില്‍ ബിരുദപഠനത്തിന് പോകാന്‍ ഒരുങ്ങിയിരിക്കെയാണ് പൊലീസിന്റെ ക്രൂരത.
കഴിഞ്ഞ 5ന് പേരൂര്‍ക്കട പൊലീസ് സ്റ്റേഷനിലാണ് സംഭവം നടന്നത്. വാഹനാപകടത്തില്‍ പരിക്കേറ്റ സുഹൃത്ത് മിഥുനെ കാണാന്‍ ഏണിക്കരയുള്ള വീട്ടിലെത്തിയ സൂരജിനെ പേരൂര്‍ക്കട എസ്.ഐ സമ്ബത്തും മറ്റ് പൊലീസുകാരും കസ്റ്റഡിയിലെടുത്ത് മര്‍ദ്ദിക്കുകയായിരുന്നു. മിഥുന്റെ വീട്ടിലുണ്ടായിരുന്ന മൂന്നു കൂട്ടുകാരെയും കസ്റ്റഡിയിലെടുത്തു. എല്ലാവരും പത്താംക്ളാസ്, പ്ളസ് ടു പഠനം കഴിഞ്ഞവരാണ്. മിഥുന്റെ വീട്ടിലെത്തിയ പേരൂര്‍ക്കട എസ്.ഐ സമ്ബത്ത് അഞ്ചുപേരെയും ക്രൂരമായി മര്‍ദ്ദിച്ചു. മിഥുനെ, പേരൂര്‍ക്കട സ്റ്റേഷനിലേക്ക് കൂട്ടിക്കൊണ്ടുപോയി മൃഗീയമായി മര്‍ദ്ദിക്കുകയായിരുന്നു. ‘ബൈക്കിന്റെ ഷോക്ക് അബ്‌സോര്‍ബര്‍ പൈപ്പ് കൊണ്ട് തലങ്ങും വിലങ്ങും തല്ലി. കത്രികയുടെ മൂട് കൊണ്ട് നടുവില്‍ ഇടിച്ചു. ബൂട്ടിട്ട് ചവിട്ടി. കേട്ടാലറയ്ക്കുന്ന അസഭ്യം പറഞ്ഞു.”- സൂരജ് പറഞ്ഞു. ബാന്‍ഡേജിട്ട വലതുകാലുമായി മുടന്തിയാണ് സൂരജ് വാര്‍ത്താസമ്മേളനത്തിനെത്തിയത്.
കൊച്ചുമകന്‍ സൂരജിനെ പേരൂര്‍ക്കട എസ്‌ഐ സമ്ബത്തും പൊലീസുകാരും ചേര്‍ന്ന് മര്‍ദ്ദിച്ച് അവശനാക്കിയെന്ന് കാട്ടി സൂരജിന്റെ അമ്മൂമ്മ നേമം പൊലീസ് ക്വാര്‍ട്ടേഴ്‌സ് റോഡില്‍ ശ്രീശങ്കരിപ്രിയയില്‍ ഗേളി മുഖ്യമന്ത്രി, മനുഷ്യാവകാശ കമ്മിഷന്‍, ഡിജിപി, സിറ്റി പൊലീസ് കമ്മിഷണര്‍ എന്നിവര്‍ക്ക് പരാതി നല്‍കി.