ആലപ്പുഴ ∙ പീഡനത്തിനിടെ കൊല്ലപ്പെട്ട ജിഷയുടെ മൃതദേഹം പോസ്റ്റ്മോർട്ടം നടത്തിയത് ആലപ്പുഴ മെഡിക്കൽ കോളജിലെ പിജി വിദ്യാർഥി എന്ന് വിവരം. പ്രഫസർ, അസോഷ്യറ്റ് പ്രഫസർ തസ്തികകളിൽ നാലു ഡോക്ടർമാർ ഉള്ളപ്പോഴാണു തികഞ്ഞ അലംഭാവത്തോടെ പിജി വിദ്യാർഥിയെ പോസ്റ്റ്മോർട്ടം ഏൽപിച്ചത്.
പീഡനം ഉൾപ്പെടുന്ന ഇത്തരം കൊലപാതകക്കേസുകൾ ഡോക്ടർമാരുടെ സംഘമോ പൊലീസ് സർജന്റെ നേതൃത്വത്തിലോ പോസ്റ്റ്മോർട്ടം നടത്തണമെന്നാണു ചട്ടം. സംഭവം വിവാദമായതോടെ ഇന്നലെ മെഡിക്കൽ കോളജ് ഫൊറൻസിക് വിഭാഗത്തിൽ അടിയന്തര യോഗം ചേർന്നു. വിദ്യാർഥിയല്ല, ഫൊറൻസിക് സർജൻമാരുടെ സംയുക്തസംഘമാണു പോസ്റ്റ്മോർട്ടം നടത്തിയതെന്ന രീതിയിൽ റിപ്പോർട്ടും നടപടിക്രമങ്ങളും തിരുത്താൻ നിർദേശം ഉയർന്നെങ്കിലും ഒരുവിഭാഗം ഡോക്ടർമാർ എതിർത്തു.
ഡ്യൂട്ടിയിലുണ്ടായിരുന്ന അസോഷ്യറ്റ് പ്രഫസറുടെ മേൽനോട്ടത്തിൽ വിദ്യാർഥിയാണു പോസ്റ്റ്മോർട്ടം നടത്തിയതെന്നു രേഖപ്പെടുത്തിയാൽ മതിയെന്നും നിർദേശം ഉയർന്നു. ഒടുവിൽ ഡോക്ടർമാരുടെ സംയുക്തസംഘത്തിന്റെ പേരിൽ റിപ്പോർട്ട് നൽകാൻ തീരുമാനിച്ചതായാണു വിവരം. കഴിഞ്ഞ 29നു നടത്തിയ പോസ്റ്റ്മോർട്ടത്തിന്റെ റിപ്പോർട്ട് ഇതുവരെ പൊലീസിനു കൈമാറിയിട്ടില്ല.
കൂടുതൽ വാർത്തകൾക്കായി സന്ദർശിക്കൂ: