മലപ്പുറം: ഇതൊക്കെ ആരു ചോദിക്കാൻ? മലപ്പുറം താലൂക്ക് ആശുപത്രിയിൽ ഓപ്പറേഷൻ നടക്കണമെങ്കിൽ ശസ്ത്രക്രിയയുടെ ഉത്തരവാദിത്വം മാത്രമല്ല രോഗിയും ബന്ധുക്കളും ഏറ്റെടുക്കേണ്ടത്. ആശുപത്രി കെട്ടിടത്തിന്റെ ഉത്തരവാദിത്വവും കൂടി ഏറ്റെടുക്കണം. പോസ്റ്റ് ഓപ്പറേഷൻ വാർഡിൽ കിടക്കുമ്പോൾ സീലിംഗ് അടർന്ന് വീണ് എന്തെങ്കിലും സംഭവിച്ചാൽ ഉത്തരവാദിത്വം തങ്ങൾക്കാണെന്ന് രോഗിയും ബന്ധുക്കളും ഒപ്പിട്ടുകൊടുത്താലേ താലൂക്ക് ആശുപത്രിയിൽ ശസ്ത്രക്രിയ നടക്കൂ.
നിലവിൽ രണ്ട് സ്ത്രീകളടക്കം മൂന്നു പേർ പോസ്റ്റ് ഓപ്പറേഷൻ വാർഡിൽ കഴിയുന്നുണ്ട്. ഇവരിൽ നിന്നെല്ലാം സമ്മതപത്രം വെള്ളക്കടലാസിൽ ഡോക്ടർമാർ ഒപ്പിട്ടു വാങ്ങിച്ചിട്ടുണ്ട്. സമ്മതപത്രത്തിന്റെ മാതൃക തയ്യാറാക്കിക്കൊടുക്കുന്നത് ഡോക്ടർമാർ തന്നെയാണ്. സ്ത്രീകളുടെയും പുരുഷൻമാരുടെയും പോസ്റ്റ് ഓപ്പറേഷൻ വാർഡുകളുടെ സീലിംഗ് അടർന്ന് വീണ് കോൺക്രീറ്റിന്റെ കമ്പികൾ പുറത്ത് കാണാം. ഓപ്പറേഷൻ കഴിഞ്ഞ രോഗികൾ അനസ്തേഷ്യ നൽകിയ ക്ഷീണത്തിലാവും. പെട്ടെന്നെന്തെങ്കിലും അപകടമുണ്ടായാൽ എഴുന്നേൽക്കാൻ പോലും ഇവർക്കാവില്ലെന്നതിനാലാണ് സമ്മതപത്രം വാങ്ങുന്നതെന്ന് ഡോക്ടർമാർ പറയുന്നു.
ഓപ്പറേഷൻ തിയേറ്ററിന്റെ തൊട്ടു മുകളിലത്തെ നിലയിലാണ് പോസ്റ്റ് ഓപ്പറേഷൻ വാർഡ്. കാലപ്പഴക്കം ചെന്ന കെട്ടിടത്തിലാണ് ഈ വാർഡ് സ്ഥിതി ചെയ്യുന്നത്. രക്തം സൂക്ഷിക്കാനായി നിർമ്മിച്ച മുറിയായിരുന്നു ഇത്. അതീവ സുരക്ഷ വേണ്ട ഈ വാർഡിൽ ജീവൻ പണയം വച്ചു കഴിയുകയാണ് നിർധനരായ രോഗികൾ.
മലപ്പുറത്ത് താലൂക്ക് ആശുപത്രിയിൽ ഓപ്പറേഷൻ നടക്കണമെങ്കിൽ കെട്ടിടത്തിന്റെ ഉത്തരവാദിത്വവും കൂടി ഏറ്റെടുക്കണം !
RELATED ARTICLES