മുസ്ലീങ്ങളുടെ രാജ്യസ്നേഹം പരീക്ഷിക്കാൻ പുതിയ തന്ത്രങ്ങളുമായി മധ്യപ്രദേശ് സര്‍ക്കാര്‍. സ്വാതന്ത്ര്യദിനത്തില്‍ മദ്രസ്സകളില്‍ ത്രിവര്‍ണ പതാക ഉയര്‍ത്തുകയും ത്രിവര്‍ണ റാലി നടത്തുകയും വേണമെന്ന് നിര്‍ദ്ദേശിച്ച സര്‍ക്കാര്‍, ഇപ്പോള്‍ മദ്രസ്സകളില്‍ എന്നും ത്രിവര്‍ണ പതാക ഉയര്‍ത്തുകയും ദേശീയ ഗാനം ആലപിക്കുകയും വേണമെന്നാണ് ആവശ്യപ്പെടുന്നത്. സംസ്ഥാന വിദ്യാഭ്യാസ മന്ത്രി വിജയ് ഷായാണ് എന്നും പതാക ഉയര്‍ത്തണമെന്നും ദേശീയഗാനം ആലപിക്കണമെന്നും ആവശ്യപ്പെട്ടത്. മധ്യപ്രദേശ് മദ്രസ ബോര്‍ഡിന്റെ 20-ാം വാര്‍ഷികാഘോഷ ചടങ്ങിലാണ് വിദ്യാഭ്യാസ മന്ത്രി ഇക്കാര്യം ആവശ്യപ്പെട്ടത്.
കുട്ടികളില്‍ ദേശീയാവബോധം സൃഷ്ടിക്കുന്നതിനായി മദ്രസ്സ ബോര്‍ഡ് നടത്തുന്ന ശ്രമങ്ങളെയും അദ്ദേഹം അഭിനന്ദിച്ചു.സംസ്ഥാനത്തെ വിദ്യാഭ്യാസ വകുപ്പ് നടപ്പിലാക്കുന്ന എല്ലാ നിര്‍ദ്ദേശങ്ങളും പാലിക്കാന്‍ മദ്രസ്സകള്‍ ബാധ്യസ്ഥരാണെന്ന് അദ്ദേഹം പറഞ്ഞു. സാധാരണ സ്കൂളുകളില്‍ ദിവസവും ത്രിവര്‍ണ പതാക ഉയര്‍ത്തുകയും ദേശീയഗാനം ആലപിക്കുകയും ചെയ്യാറുണ്ട്. അത് മദ്രസ്സകളിലും പാലിക്കണം. അങ്ങനെ ചെയ്യുന്നതുകൊണ്ട് ആര്‍ക്കുമൊരു പ്രശ്നമുണ്ടെന്ന് തോന്നുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
സ്വന്തം രാജ്യത്തെ എങ്ങനെ സ്നേഹിക്കണമെന്നത് സ്കൂളുകളില്‍ പാഠ്യവിഷയമാക്കണമെന്ന് ചടങ്ങില്‍ മുഖ്യാതിഥിയായിരുന്ന മുഖ്യമന്ത്രി ശിവരാജ് ചൗഹാന്‍ പറഞ്ഞു. രാജ്യത്തെ സ്നേഹിക്കുന്നതിന്റെ പ്രാധാന്യം പ്രവാചകനും വ്യക്തമാക്കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. സര്‍ക്കാരിന്റെ ഈ നയത്തോടെ മദ്രസ ബോര്‍ഡിനും യോജിപ്പാണുള്ളത്.