ഭാര്യയയുടെ സോഷ്യൽ മീഡിയയുടെ അമിത ഉപയോഗം മൂലം സംശയം മൂത്ത് ഭാര്യയെയും മൂന്ന് മാസം പ്രായമുള്ള കുഞ്ഞിനെയും യുവാവ് കൊലപ്പെടുത്തി. സോഷ്യല്‍മീഡിയ അമിതമായി ഉപയോഗിക്കുന്നതിന്റെ പേരിലാണ് കൊലപാതകം. തുമകുരു സ്വദേശി സുഷമയും മകനുമാണ് കൊല്ലപ്പെട്ടത്. ഭര്‍ത്താവ് മദനായകഹളളി സ്വദേശിയായ രാജുവിനെ പൊലീസ് അറസ്റ്റ് ചെയ്തു.
ഒന്നര വര്‍ഷം മുമ്പ് ഫെയ്‌സ്ബുക്കിലൂടെ പരിചയപ്പെട്ട് വിവാഹിതരായവരാണ് സുഷമയും രാജുവും. ചാറ്റിലൂടെ ബന്ധം സ്ഥാപിച്ച ഇരുവരും പിന്നീട് ഒന്നിച്ച് താമസിക്കാനും തുടങ്ങി. ബിഡദിയിലെ വാടക വീട്ടിലായിരുന്നു കഴിഞ്ഞിരുന്നത്. സ്ഥിരമായി ഫെയ്‌സ്ബുക്കിലൂടെ പരിചയമില്ലാത്തവരോടും ചാറ്റ് ചെയ്തിരുന്ന സുഷമയ്ക്ക് മറ്റു പലരുമായി ബന്ധമുണ്ടെന്ന് രാജുവിന് സംശയമുണ്ടായിരുന്നു. ഇതാണ് കൊലപാതകത്തിലേക്ക് എത്തിച്ചത്. ജനുവരി 19 ന് വൈകീട്ട് രാജു സുഷമയേയും മകനേയും കൂട്ടി ബൈക്ക് യാത്ര പദ്ധതിയിട്ടു. മൈസൂരു റോഡിലെത്തിയപ്പോള്‍ ബൈക്ക് വനത്തിലൂടെ വഴി തിരിച്ചു വിട്ടു. ഇതുവഴി ഒരു അമ്യൂസ്‌മെന്റ് പാര്‍ക്കില്‍ എളുപ്പത്തില്‍ എത്താമെന്ന് പറഞ്ഞായിരുന്നു ഇത്.
വിജനമായ സ്ഥലത്തെത്തിയപ്പോള്‍ ബൈക്ക് നിര്‍ത്തി സുഷമയെ തലയ്ക്കടിച്ചും കുട്ടിയെ ശ്വാസം മുട്ടിച്ചും കൊലപ്പെടുത്തുകയായിരുന്നു. തുടര്‍ന്ന് ബൈക്കിലെ പെട്രോള്‍ ഒഴിച്ച് മൃതദേഹങ്ങള്‍ കത്തിച്ചു. പിറ്റേദിവസം ഫോറസ്റ്റ് ഗാര്‍ഡാണ് പകുതി കത്തിയ നിലയില്‍ സ്ത്രീയുടെ മൃതദേഹം കണ്ടത്.