തേനിയിൽ കോവിഡ് നിരീക്ഷണത്തിൽ കഴിഞ്ഞ യുവാവ് നഗ്നനായി ഓടി അയൽവാസിയെ കടിച്ചുകൊന്നു. മണികണ്ഠന്‍ എന്ന യുവാവാണ് തമിഴ്‌നാടിനെ ഞെട്ടിച്ചിരിക്കുന്നത്. 14 ദിവസത്തെ ഹോം ക്വാറന്റീനില്‍ കഴിയുകയായിരുന്നു ഇയാള്‍. അതിനിടെ വീട്ടില്‍ നിന്ന് മണികണ്ഠന്‍ നഗ്നനായി പുറത്തേക്ക് ഇറങ്ങി ഓടുകയായിരുന്നു. മാത്രമല്ല അയല്‍വാസിയായ നാച്ചിയമ്മാള്‍ എന്ന വൃദ്ധയെ കഴുത്തില്‍ കടിച്ച് കൊലപ്പെടുത്തുകയും ചെയ്തു. ശ്രീലങ്കയില്‍ ആയിരുന്നു മണികണ്ഠന്‍ ഉണ്ടായിരുന്നത്. ഒരാഴ്ച മുന്‍പ് ഇയാള്‍ നാട്ടിലെത്തി. 34 വയസ്സാണ് മണികണ്ഠന്റെ പ്രായം. മറ്റൊരു രാജ്യത്ത് നിന്നും എത്തിയത് കൊണ്ട് ഇയാള്‍ വീട്ടില്‍ നിരീക്ഷണത്തില്‍ കഴിയുകയായിരുന്നു.
അയൽ വീട്ടിലേക്ക് ഓടിക്കയറിയ മണികണ്ഠന്‍ നാച്ചിയമ്മാളിന്റെ കഴുത്തിലാണ് കടിച്ചത്. കഴുത്ത് കടിച്ച പറിച്ചതോടെ നാച്ചിയമ്മാള്‍ വേദന കൊണ്ട് പിടഞ്ഞ് നിലവിളിച്ചു. ശബ്ദം കേട്ട് അയല്‍വാസികള്‍ അടക്കമുളളവര്‍ ഓടിയെത്തി. അയല്‍ക്കാര്‍ ചേര്‍ന്ന് മണികണ്ഠനെ ബലം പ്രയോഗിച്ചാണ് പിടിച്ച് മാറ്റിയത്. കഴുത്ത് മുറിഞ്ഞ നാച്ചിയമ്മയെ ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.
കൊവിഡ് രോഗ ലക്ഷണങ്ങള്‍ ഉളളവരോ രോഗിയുമായി ഏതെങ്കിലും തരത്തില്‍ ബന്ധപ്പെട്ടവരോ അയല്‍ രാജ്യത്ത് നിന്നോ അയല്‍ സംസ്ഥാനങ്ങളില്‍ നിന്നോ വന്നവരായ ആളുകള്‍ 14 ദിവസമാണ് ക്വാറന്റീനില്‍ കഴിയേണ്ടത്. വീടിനുളളില്‍ അടച്ചിരിക്കുന്നത് പല ആളുകള്‍ക്കും മാനസിക പ്രശ്‌നങ്ങള്‍ക്ക് അടക്കം കാരണമായേക്കാം എന്നാണ് ഈ സംഭവം ചൂണ്ടിക്കാണിക്കുന്നത്.