ലോക്ക് ഡൗണിനിടെ, തട്ടിപ്പിന് ഇറങ്ങിയ കൊടുങ്ങല്ലൂർ സ്വദേശിക്കെതിരെ കേസ് എടുത്ത് മൂവാറ്റുപുഴ പൊലീസ്. ലോക്ക് ഡൗണിനെ തുടർന്ന് ദുരിതം അനുഭവിക്കുന്നവരെ സഹായിക്കാനെന്ന പേരിലാണ് ഇയാൾ തട്ടിപ്പ് നടത്തിയത്. മൂവാറ്റുപുഴ മടവൂരുള്ള കുടുംബം കടുത്ത ദാരിദ്രത്തിലാണെന്ന് കാട്ടിയുള്ള പോസ്റ്റ് ശ്രദ്ധയിൽപ്പെട്ട പൊലീസ് ഉദ്യോഗസ്ഥർ സഹായവുമായി സ്ഥലത്ത് എത്തിയപ്പോഴാണ് തട്ടിപ്പ് പുറത്തായത്.
സംഭവം ഇങ്ങനെ:
വീട്ടമ്മയ്ക്കും ഭർത്താവിനും ജോലിയുണ്ട്.
വീട്ടിലുണ്ടായിരുന്ന ഭക്ഷ്യസാധനങ്ങൾ തീർന്നിരുന്നു. ഇതു പേടിച്ചാണ് വീട്ടമ്മ ഇയാളെ വിളിച്ചത്. ബുദ്ധിമുട്ട് അനുഭവിക്കുന്നവരെ സഹായിക്കുന്ന തരത്തിലുള്ള ഫേസ്ബുക്ക് പോസ്റ്റ് ഇയാൾ ഇട്ടിരുന്നു. കാര്യങ്ങൾ ചോദിച്ചറിഞ്ഞ ശേഷം കുടുംബ ഫോട്ടോയും ബാങ്ക് വിവരങ്ങളും നൽകാൻ ആവശ്യപ്പെട്ടു. വീട്ടമ്മ ഇതെല്ലാം വാട്സ്ആപ്പിലൂടെ കൈമാറി. പണം അക്കൗണ്ടിലേക്ക് ഉടൻ ഇടാമെന്നും ആരു വിളിച്ചാലും കടുത്ത ദാരിദ്രത്തിലാണെന്ന് പറയണമെന്നും നിർദ്ദേശിച്ചു.
പിന്നീട് ഇവരുടെ കുടുംബ ഫോട്ടോയിൽ കൊടും പട്ടിണിയിലാണ് സഹായിക്കണമെന്ന് രീതിയിൽ എഴുതിയ ഒരു പോസ്റ്റ് ഇയാൾ വീട്ടമ്മയ്ക്ക് കൈമാറി. ഇത് വാട്സ്ആപ്പിലൂടെ ഷെയർ ചെയ്യാനും പറഞ്ഞു. ഇത് അനുസരിച്ച് വീട്ടമ്മ ഫോട്ടോ വാട്സ്ആപ്പിലൂടെ പല ഗ്രൂപ്പുകളിലേക്കും കൈമാറി. ഇത് ശ്രദ്ധയിൽപ്പെട്ട പോലീസ് വീട്ടമ്മയ്ക്ക് സഹായവുമായി മുളവരൂരിൽ എത്തിയതോടെയാണ് സംഭവം പുറത്തറിഞ്ഞത്.