ന്യൂഡല്‍ഹി: നരേന്ദ്ര മോദിക്ക് ജവഹര്‍ലാല്‍ നെഹ്‌റു സര്‍വകലാശാല വിദ്യാര്‍ഥി യൂണിയന്‍ പ്രസിഡന്റ് കനൈയ്യ കുമാറിന്റെ തുറന്ന കത്ത്. രാജ്യത്തെ സര്‍വകലാശാലകളില്‍ അടിയന്തരാവസ്ഥയ്ക്ക് തുല്യമായ അവസ്ഥയാണ് ഇപ്പോഴുള്ളതെന്നും മാംസമോ വീഡിയോകളോ മാറ്റിയാല്‍ രാജ്യത്ത് യഥാര്‍ഥമാറ്റം വരില്ലെന്നും കനൈയ്യ കത്തില്‍ പറയുന്നു. ദാദ്രി സംഭവവും ഫെബ്രുവരി 9ന് ജെഎന്‍യുവിലുണ്ടായ വിവാദ സംഭവങ്ങളുടെ വീഡിയോ ദൃശ്യങ്ങളുമായി ബന്ധപ്പെട്ടുമാണ് കനൈയ്യയുടെ കുറ്റപ്പെടുത്തല്‍.
കത്തിൽ പറയുന്ന കാര്യങ്ങൾ ഇങ്ങനെയാണ്.
‘മോദിജി, മാംസമോ വീഡിയോയോ മാറ്റിയാല്‍ രാജ്യം മാറില്ല. ജനങ്ങളുടെ ജീവിതത്തില്‍ പുരോഗതിയുണ്ടായാലേ രാജ്യത്തിന് മാറ്റമുണ്ടാകൂ. നിങ്ങളുടെ ഭരണത്തിനു കീഴില്‍ കാര്യങ്ങള്‍ മോശമാവുകയാണ് ചെയ്യുന്നത്. വലിയ പ്രതീക്ഷയോടെയാണ് യുവാക്കളും വിദ്യാര്‍ഥികളും നിങ്ങളെ തിരഞ്ഞെടുത്തത്. സര്‍വകലാശാലങ്ങളില്‍ അടിയന്തരാവസ്ഥയ്ക്ക് തുല്യമായ അവസ്ഥയാണുള്ളത്. ഇതായിരുന്നോ നിങ്ങള്‍ വാഗ്ദാനം ചെയ്ത അഛാദിന്‍. 200 കോടി രൂപ പരസ്യങ്ങള്‍ക്കായി ചെലവഴിച്ച നിങ്ങള്‍ക്ക് ഗവേഷക വിദ്യാര്‍ഥികളുടെ സ്‌കോളര്‍ഷിപ്പിനായി 99 കോടി രൂപ അനുവദിക്കാന്‍ കഴിഞ്ഞില്ല. കര്‍ഷകര്‍ ആത്മഹത്യ ചെയ്യുന്നു. രാജ്യത്ത് ദരിദ്രന്‍ കൂടുതല്‍ ദരിദ്രനാവുകയാണ്’-കനൈയ്യ ആരോപിച്ചു.
വീട്ടില്‍ പശുവിറച്ചി സൂക്ഷിച്ചുവെന്ന് ആരോപിച്ചാണ് ദാദ്രിയില്‍ അഖ്‌ലാക് എന്നയാളെ ജനക്കൂട്ടം തല്ലിക്കൊന്നത്. ആദ്യം ഇത് ആട്ടിറച്ചിയാണെന്നായിരുന്നു വന്ന റിപ്പോര്‍ട്ട്. എന്നാല്‍ ഇയാളുടെ വീട്ടിലുണ്ടായിരുന്നത് പശുവിറച്ചി തന്നെയാണെന്നു അടുത്തിടെ റിപ്പോര്‍ട്ട് വന്നു. കനൈയ്യ ഉള്‍പ്പെടെയുള്ള വിദ്യാര്‍ഥികള്‍ ജെഎന്‍യുവില്‍ ഇന്ത്യാ വിരുദ്ധ മുദ്രാവാക്യം മുഴക്കിയ സംഭവത്തിലെ വീഡിയോ വ്യാജമാണെന്നായിരുന്നു ആദ്യം വന്ന റിപ്പോര്‍ട്ട്. എന്നാല്‍ കഴിഞ്ഞ ദിവസം സിബിഐ ലാബില്‍ നടത്തിയ പരിശോധനയില്‍ ഈ ദൃശ്യങ്ങള്‍ ആധികാരികമാണെന്ന റിപ്പോര്‍ട്ടാണ് ലഭിച്ചത്. ഈ രണ്ടുകാര്യങ്ങള്‍ ചൂണ്ടിക്കാണിച്ചാണ് കനൈയ്യയുടെ കുറ്റപ്പെടുത്തല്‍.
കൂടുതൽ വാർത്തകൾക്കായി സന്ദർശിക്കൂ:
www.v4vartha.com