കൊച്ചി: കൊല്ലപ്പെട്ട നിയമവിദ്യാര്‍ത്ഥിനി ജിഷയുടെ ഘാതകന്റെ രേഖാചിത്രം കഴിഞ്ഞദിവസം അന്വേഷണോദ്യേഗസ്ഥര്‍ പുറത്തുവിട്ടിരുന്നു. തുടര്‍ന്ന് രേഖാചിത്രം വാട്‌സ്ആപ്പിലും ഫെയ്‌സ്ബുക്കിലും ഉള്‍പ്പെടെ സോഷ്യല്‍മീഡിയയില്‍ പ്രചരിച്ചു. ഇതിനിടയില്‍ കൊലപാതകിയുടെതെന്ന് തോന്നിപ്പിക്കുന്ന ഛായയുള്ള യുവാവിന്റെ ചിത്രവും സോഷ്യല്‍മീഡിയയില്‍ രേഖാചിത്രത്തോടൊപ്പം പ്രചരിച്ചു. രേഖാചിത്രം പ്രചരിച്ചതോടെ വിശദീകരണവുമായി രംഗത്തെത്തിയിരിക്കുകയാണ് ഈ ചെറുപ്പക്കാരന്‍. പറവൂരിലെ ഒരു തുണിക്കടയില്‍ സെയില്‍സ്മാനായി ജോലി ചെയ്യുന്ന തസ്ലിക് കെ വൈ എന്ന യുവാവാണ് കാഴ്ചയില്‍ സാമ്യമുള്ളതിനാല്‍ സോഷ്യല്‍മീഡിയയിലൂടെ ചര്‍ച്ചയാകുന്നത്. എന്നാല്‍ തന്നെ ഇത് ഏറെ വേദനിപ്പിക്കുന്നുവെന്ന് തസ് ലിക് ഫെയ്‌സ്ബുക്കില്‍ പറയുന്നു. തന്നെയല്ല ആരെയും ഇതുപോലെ വേദനിപ്പിക്കരുതെന്നാണ് തസ്‌ലികിന്റെ അപേക്ഷ.
അഞ്ചാംപുര തുടങ്ങിയ ചില മലയാള സിനിമകളില്‍ ചെറിയ വേഷങ്ങളില്‍ തസ്‌ലിക് അഭിനയിച്ചിട്ടുണ്ട്. അധികാരികളുടെ ശ്രദ്ധയില്‍ ഈ രേഖാചിത്രവുമായി സാമ്യമുള്ള ഒരാളെ കണ്ടെത്തി എന്ന് അറിയിക്കാനായിരിക്കാം തസ് ലികിന്റെ ചിത്രം പ്രചരിക്കുന്നത്. എന്നാല്‍ സോഷ്യല്‍മീഡിയയില്‍ ചിത്രം പ്രചരിപ്പിക്കുന്നത് ഈ ചെറുപ്പക്കാരന്റെ ഭാവിയെ വരെ ബാധിച്ചേക്കാം.
കൂടുതൽ വാർത്തകൾക്കായി സന്ദർശിക്കൂ:
www.v4vartha.com