പെരുമ്പാവൂര്‍: കുറുപ്പംപടിയില്‍ ജിഷയെന്ന നിയമ വിദ്യാര്‍ഥിയെ പീഡിപ്പിച്ച് കൊന്ന കേസില്‍ അന്വേഷണം ശക്തമാക്കുന്നു. സംഭവത്തില്‍ പരിസരവാസിയായ ഒരാളെ പൊലീസ് കസ്റ്റഡിയിലെടുത്തു. ജിഷയെ ശല്യപ്പെടുത്തിയിരുന്ന അയല്‍ക്കാരനും പഞ്ചായത്ത് അംഗത്തിന്റെ ബന്ധുവും പൊലീസ് നിരീക്ഷണത്തിലാണ്. ജിഷയുടെ വീടിന് പരിസരത്ത് നിന്ന് ഒരു ജോഡി ചെരുപ്പുകള്‍ പൊലീസിന് ലഭിച്ചു. ഇതെ ചുറ്റിപ്പറ്റിയാണ് അന്വേഷണം മുന്നോട്ട് പോകുന്നത്. സംഭവ ദിവസം ജിഷയുടെ വീടിന്റെ പരിസരത്ത് അപരിചിതരായ ആളുകളെ കണ്ടതായി അയല്‍ക്കാര്‍ പൊലീസിന് മൊഴി നല്‍കിയിട്ടുണ്ട്.
ജിഷയുടെ സഹോദരീ ഭര്‍ത്താവായിരുന്നയാളെയും പൊലീസ് സംശയിക്കുന്നുണ്ട്. സഹോദരിയുമായി ബന്ധം വേര്‍പ്പെടുത്തിയിരുന്ന ഇയാളില്‍ നിന്നും ജിഷക്ക് ഭീഷണി നേരിടേണ്ടി വന്നിരുന്നതായും പറയപ്പെടുന്നു. അതേസമയം, സംഭവം അത്യന്തം ദൗര്‍ഭാഗ്യകരമാണെന്നും കേസ് മധ്യമേഖല ഐ.ജി മഹിപാല്‍ യാദവ് അന്വേഷിക്കുമെന്നും മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി അറിയിച്ചു. പെണ്‍കുട്ടിയുടെ വീട് സന്ദര്‍ശിക്കുമെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല അറിയിച്ചു.
ജിഷക്കും അമ്മക്കുമെതിരെ നിരന്തരം ഭീഷണികളുണ്ടായിരുന്നതായി ബന്ധുക്കൾ പറഞ്ഞു. ജിഷയുടെ അമ്മ പഞ്ചായത്തംഗത്തിന്‍റെ ബന്ധുവിനെതിരെ നേരത്തെ കുറുപ്പുംപടി പൊലീസില്‍ പരാതി നല്‍കിയിരുന്നു. ഇയാള്‍ ജിഷയെ നിരന്തരം ഫോണില്‍ വിളിച്ച് ശല്യപ്പെടുത്തുകയും അശ്ളീല സന്ദേശം അയക്കുകയും ചെയ്തിരുന്നതായി അമ്മ രാജേശ്വരി പറഞ്ഞു. ഇതേച്ചൊല്ലി അമ്മയും ഇയാളും തമ്മില്‍ തര്‍ക്കമുണ്ടായെന്നും തുടര്‍ന്ന് കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയിരുന്നതായും അമ്മ വ്യക്തമാക്കി.
ഇതേക്കുറിച്ച് പരാതി നല്‍കിയിരുന്നെങ്കിലും പൊലീസ് യാതൊരു നടപടിയും സ്വീകരിച്ചിരുന്നില്ല. മാനസിക അസ്വാസ്ഥ്യം പ്രകടിപ്പിച്ചിരുന്ന വ്യക്തിയായിരുന്നു ജിഷയുടെ അമ്മ രാജേശ്വരിയെന്ന് ആരോപിച്ചാണ് അന്വേഷണത്തിൽ പൊലീസ് അനാസ്ഥ കാണിച്ചത്.
കൂടുതൽ വാർത്തകൾക്കായി സന്ദർശിക്കൂ: