സരിതയുടെ കത്ത് ചര്‍ച്ച ചെയ്യുന്നത് രണ്ട് മാസത്തേക്ക് ഹൈക്കോടതി വിലക്കി. കത്തിലെ വിവരങ്ങള്‍ പൊതു ഇടങ്ങളില്‍ ചര്‍ച്ച ചെയ്യരുത്. വിലക്ക് മാധ്യമങ്ങള്‍ക്കും ബാധകമാണ്. വ്യക്തി സ്വാതന്ത്ര്യം ഹനിക്കുന്നുവെന്ന ഉമ്മന്‍ചാണ്ടിയുടെ പരാതിയിലാണ് കോടതി ഉത്തരവ്. കത്ത് ചർച്ച ചെയ്യുന്നതിനെതിരെ മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി സമർപ്പിച്ച ഹർജി പരിഗണിക്കുന്പോഴായിരുന്നു കോടതിയുടെ ഉത്തരവ്. സോളാർ ജുഡിഷ്യൽ അന്വേഷണ കമ്മിഷൻ റിപ്പോർട്ടും സർക്കാരിന്റെ തുടർനടപടിയും ചോദ്യം ചെയ്ത് മുൻ ഉമ്മൻചാണ്ടി സമർപ്പിച്ച ഹർജി ഹൈക്കോടതി ഫയലിൽ സ്വീകരിക്കുകയും ചെയ്തു. കേസ് വിശദവാദത്തിനായി ജനുവരി 15ലേക്ക് മാറ്റി.
കേസില്‍ ഉമ്മന്‍ചാണ്ടി നല്‍കിയ ഹര്‍ജിയില്‍ മുഖ്യമന്ത്രിയെ ഹൈക്കോടതി വിമര്‍ശിച്ചിരുന്നു. വാര്‍ത്താക്കുറിപ്പ് ഇറക്കിയത് അനുചിതമെന്ന് പരാമര്‍ശിച്ചു. വിചാരണയ്ക്ക് മുന്‍പ് എങ്ങനെ നിഗമനങ്ങളിലെത്തുമെന്നും കോടതി ചോദിച്ചു. വ്യക്തിയുടെ പ്രതിച്ഛായ സംരക്ഷിക്കേണ്ട ബാധ്യത സര്‍ക്കാരിനുണ്ട്. സോളാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ടിനെതിരെ ഇന്നലെയാണ് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയത്. കമ്മീഷന്റെ കണ്ടെത്തലുകള്‍ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ് ഉമ്മന്‍ ചാണ്ടി ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്. കമ്മീഷന്‍ റിപ്പോര്‍ട്ടിലെ തനിക്കെതിരായ പരാമര്‍ശങ്ങള്‍ നീക്കണമെന്നും ഉമ്മന്‍ചാണ്ടി ആവശ്യപ്പെട്ടിരുന്നു.
സരിതയുടെ കത്തിനെ മാത്രം ആധാരമാക്കിയാണ് കമ്മീഷന്റെ നിഗമനങ്ങളെന്ന് ഉമ്മന്‍ ചാണ്ടി ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നു. കോണ്‍ഗ്രസ് നേതാവു കൂടിയായ കപില്‍ സിബലാണ് ഉമ്മന്‍ ചാണ്ടിക്കായി ഹാജരായത്. ഹർജിക്കാരന്റെ മൗലികാവകാശങ്ങൾ സംരക്ഷിക്കേണ്ടതുണ്ടെന്ന് കപിൽ സിബൽ വാദമധ്യേ ചൂണ്ടിക്കാട്ടി. കമ്മിഷൻ മുഖ്യ തെളിവായി പരിഗണിച്ചിട്ടുള്ള സരിതയുടെ കത്തിലുള്ളത് ആരോപണങ്ങൾ മാത്രമാണ്. ഈ കത്ത് ചർച്ച ചെയ്യരുത്. സംസ്ഥാന സർക്കാരിന് ഇതുമായി ബന്ധപ്പെട്ട് നോട്ടിസ് അയയ്ക്കണമെന്നും കപിൽ സിബൽ ആവശ്യപ്പെട്ടു.