മോഡി സർക്കാരിന്റെ നിലപാടുകൾക്കെതിരെ തൊഴിലാളികൾ ഈ മാസം എട്ടിന് രാജ്യവ്യാപകമായി പണിമുടക്കുന്നു. 2014ൽ മോഡി സർക്കാർ അധികാരത്തിൽ എത്തിയശേഷം 2.97 ലക്ഷം കോടി രൂപയുടെ പൊതുമേഖലാ ആസ്തികളാണ് കോർപ്പറേറ്റുകൾക്ക് തീറെഴുതിയത്. ബിപിസിഎൽ ഉൾപ്പെടെയുള്ള മൂന്ന് സ്ഥാപനങ്ങൾ 76,000 കോടി രൂപയ്ക്ക് വിൽക്കാനുള്ള നടപടികൾ മോഡി സർക്കാർ പൂർത്തിയാക്കി. നടപ്പ് സാമ്പത്തിക വർഷം പൂർത്തിയാകുമ്പോൾ 3.73 ലക്ഷം കോടി രൂപയുടെ പൊതുമേഖലാ ആസ്തികളാണ് മോഡി സർക്കാർ വിറ്റുതുലയ്ക്കുന്നത്. യുപിഎ സർക്കാരുകൾ പത്ത് വർഷം കൊണ്ടു സ്വകാര്യ മേഖലയ്ക്ക് കൈമാറിയതിന്റെ മൂന്ന് മടങ്ങാണ് അഞ്ച് വർഷം കൊണ്ട് മോഡി സർക്കാർ വിൽപ്പന നടത്തിയത്.
കോർപ്പറേറ്റുകളുടെ താളത്തിന് അനുസൃതമായ വിധത്തിൽ തൊഴിൽ നിയമങ്ങളിൽ മോഡി സർക്കാർ വരുത്തിയ ഭേദഗതികളും തികച്ചും തൊഴിലാളി വിരുദ്ധമാണ്. പ്രതിരോധം ഉൾപ്പെടെയുള്ള തന്ത്രപ്രധാന മേഖലകളിൽ മോഡി സർക്കാർ പ്രത്യക്ഷ വിദേശ നിക്ഷേപം അനുവദിച്ചു. രാജ്യത്തെ പൊതുമേഖലാ ബാങ്കുകളിൽ നിന്നും സഹസ്ര കോടികൾ വായ്പയെടുത്ത് നിരവധി പേരാണ് വിദേശരാജ്യങ്ങളിലേയ്ക്ക് മുങ്ങിയത്.