പിണറായി വിജയനെ മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് നീക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹര്‍ജി. മന്ത്രിസഭയ്ക്ക് കൂട്ടുത്തരവാദിത്തം നഷ്ടപ്പെട്ടുവെന്ന കോടതി പരാമര്‍ശം ചൂണ്ടിക്കാട്ടിയാണ് ഹര്‍ജി. തോമസ് ചാണ്ടിയുടെ ഹര്‍ജിയും മന്ത്രിമാരുടെ ബഹിഷ്‌കരണവും അതിന് തെളിവാണെന്നും ഹര്‍ജിക്കാരന്‍ ചൂണ്ടിക്കാട്ടുന്നു. കേരള യൂണിവേഴ്‌സിറ്റി മുന്‍ സിന്‍ഡിക്കേറ്റംഗം ആര്‍.എസ്.ശശികുമാറാണ് ക്വോ വാറണ്ടോ ഹര്‍ജി നല്‍കിയത്.
കോടതി പരാമർശത്തിന്റെ സാഹചര്യത്തിൽ സർക്കാരിന് തുടരാനുള്ള അവകാശം നഷ്ടപ്പെട്ടുവെന്നും മുഖ്യമന്ത്രിയെ സ്ഥാനത്ത് നിന്ന് നീക്കണമെന്നും ഹർജിയിൽ ആവശ്യപ്പെടുന്നു.മന്ത്രിക്കു സ്വന്തം സർക്കാരിനെയോ മുഖ്യമന്ത്രിയെയോ വിശ്വാസമില്ലെന്നാണെങ്കിൽ, ഇതുതന്നെ അയോഗ്യതയ്ക്കു പറ്റിയ കാരണമാണ്. മന്ത്രിക്കു സ്വന്തം മന്ത്രിസഭയെ കുറ്റപ്പെടുത്താനാകുമോ? കേട്ടുകേൾവിയില്ലാത്ത കാര്യമാണത്. സർക്കാരിനെതിരെ മന്ത്രി ഹർജി നൽകിയ ചരിത്രം ഈ കോടതിയിലോ ഇന്ത്യയിലെ ഏതെങ്കിലും കോടതിയിലോ ഇല്ലെന്നും കോടതി പറഞ്ഞിരുന്നു. നിലംനികത്തലും പുറമ്പോക്കു കയ്യേറ്റവും സംബന്ധിച്ച് ആലപ്പുഴ കലക്ടറുടെ റിപ്പോർട്ടിനെതിരെ തോമസ് ചാണ്ടി നൽകിയ ഹർജി പരിഗണിക്കുമ്പോഴാണ് ഹൈക്കോടതി മന്ത്രിസഭയ്ക്കെതിരെ രൂക്ഷവിമർശനം നടത്തിയത്.