ഒരു പെൺകുട്ടി ആർത്തവത്തിലേക്കു കടക്കുന്നതോടെ അവളുടെ മുമ്പിൽ അരുതുകളുടെ ലോകമാണ് തുറക്കുന്നത്. പ്രത്യേകിച്ചും ആര്‍ത്തവ ദിനങ്ങളിൽ. ആ സമയങ്ങളിൽ വീടിനുള്ളിൽ കിടക്കുവാൻ പോലും പെൺകുട്ടികൾക്ക് അവകാശമില്ലാത്ത സ്ഥലങ്ങളുണ്ട്. ലോകത്ത് നാല് സ്ത്രീകളിൽ ഒരാൾ വീതം അത്തരം ദുരാചാരങ്ങളുടെ ഇരയാകുന്നുവെന്നാണ് പുതിയ റിപ്പോര്‍ട്ട്. ഒട്ടും സുരക്ഷിതമല്ലാത്ത ഇത്തരം ദുരാചാരങ്ങളുടെ പുതിയ ഇരയാണ് നേപ്പാളിൽ നിന്നുള്ള തുളസി ഷഗി എന്ന പെൺകുട്ടി.
ആര്‍ത്തവ ദിനങ്ങളിൽ പശു തൊഴുത്തിൽ കിടക്കാൻ നിര്‍ബന്ധിതയായതിനെ തുടര്‍ന്ന് പാമ്പ് കടിയേറ്റാണ് പതിനെട്ടുകാരിയായ തുളസി നേപ്പാളിലെ ഒരു വലിയ വിഭാഗം ഇപ്പോഴും തുടര്‍ന്നു വരുന്ന ചൗപടി എന്ന ആചാരത്തിൻ്റെ പേരിലാണ് ഇവൾക്ക് ജീവൻ നഷ്ടമായത്. ആര്‍ത്തവ ദിനങ്ങളിൽ സ്ത്രീകളെ വീടിനുള്ളിൽ പ്രവേശിപ്പിക്കാതെ പശുതൊഴുത്തിൽ കിടത്തുന്നതാണ് പരമ്പരാഗതമായ ഇവരുടെ ആചാരം. ഇത്തരത്തിൽ പുറത്ത് കിടക്കവെയാണ് തുളസിക്ക് പാമ്പ് കടിയേറ്റത്. തക്ക സമയത്ത് ചികത്സ കിട്ടാത്തതാണ് തുളസിയുടെ മരണ കാരണം. പാമ്പ് കടിയേറ്റ തുളസിയെ വീട്ടുകാര്‍ ആശുപത്രിയിൽ കൊണ്ടുപോകാതെ പ്രഥമ ശുശ്രൂഷ മാത്രമാണ് നൽകിയത്.
നേപ്പാളില്‍ നിലനില്‍ക്കുന്ന ചൗപടി എന്ന ഈ ആചാരം നിറുത്തണമെന്ന് പ്രധാന മന്ത്രി പുഷ്പ കമല്‍ ദഹാല്‍ അന്ന് ആഹ്വാനം ചെയ്തിരുന്നു. നിരവധി സ്ത്രീകള്‍ ഇത്തരത്തില്‍ മരിച്ചതിനെ കുറിച്ചുള്ള യുഎന്‍ മുന്നറിയിപ്പുകള്‍ക്കും തുടര്‍ന്നുണ്ടായ നിരോധനങ്ങള്‍ക്കും ശേഷവും നേപ്പാളിലെ ചില പ്രദേശങ്ങള്‍ ഹിന്ദുക്കള്‍ വര്‍ഷങ്ങളായി പിന്തുടരുന്ന ഈ അനാചാരം ഇപ്പോഴും തുടരുകയാണ്.
2005-ല്‍ നേപ്പാള്‍ ചൗപടി നിയമം മൂലം നിരോധിച്ചതാണ്. ഇതിന് ശേഷവും റോഷ്‌നിയുടെ ജില്ലയിലെ മിക്കവാറും എല്ലാ സ്്ത്രീകളും ഈ ആചാരം അനുഷ്ടിക്കേണ്ടി വരാറുണ്ടെന്ന് യുഎന്‍ കണ്ടെത്തിയിരുന്നു. മിക്കവരെയും വീടിനോട് ചേര്‍ന്നുള്ള തൊഴുത്തുകളിലാണ് ആര്‍ത്തവ ദിവസങ്ങളില്‍ താമസിപ്പിക്കുക. ആര്‍ത്തവം വലിയ അശുദ്ധിയായാണ് ഇത്തരം സമൂഹങ്ങള്‍ ഇപ്പോഴും കാണുന്നത്.
നേപ്പാളില്‍ മാത്രമല്ല ഇന്ത്യയിലെ മിക്ക ഗ്രാമ പ്രദേശങ്ങളിലും ഈ അനാചാരം ഇപ്പോഴും വിവിധ പേരുകളില്‍ നിലനില്‍ക്കുന്നുണ്ട്. വനാതിര്‍ത്തിയിലുള്ള ഒരു കുടിലിലേക്ക് ആര്‍ത്തവം വന്ന സ്ത്രീകളെ മാറ്റുന്ന മധ്യ ഇന്ത്യയിലെ ഒരു ഗ്രാമത്തിന്റെ കഥ 2013-ല്‍ ദ ഗാര്‍ഡിയന്‍ പ്രസിദ്ധീകരിച്ചിരുന്നു. ഇന്ത്യയിലെ പത്ത് സ്ത്രീകളില്‍ ഒരാള്‍ മാത്രമാണ് ആര്‍ത്തവകാലത്ത് സാനിട്ടറി പാഡുകള്‍ ഉപയോഗിക്കുന്നതെന്ന് 2011-ല്‍ നടത്തിയ ഒരു സര്‍വെയില്‍ ടൈംസ് ഓഫ് ഇന്ത്യ കണ്ടെത്തിയിരുന്നു.