താനൂരിലുണ്ടായ ബോട്ട് അപകടത്തില്‍ 21 പേര്‍ മരിച്ചതിന് പിന്നാലെ ചര്‍ച്ചയായി ഐക്യരാഷ്ട്രസഭയുടെ ദുരന്തനിവാരണ സമിതിയിലെ വിദഗ്ധന്‍ മുരളി തുമ്മാരുകുടിയുടെ അപകടം പ്രവചിച്ചുകൊണ്ടുള്ള ഫെയ്സ്ബുക്ക് കുറിപ്പ്. കേരളത്തില്‍ വന്‍ ബോട്ടപകടമുണ്ടാകുമെന്ന് 35 ദിവസം മുൻപ് ഇദ്ദേഹം പറഞ്ഞിരുന്നു.
മുരളി തുമ്മാരുകുടിയുടെ ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ :
എന്നാണ് കേരളത്തില്‍ വലിയ ഒരു ഹൌസ് ബോട്ട് അപകടം ഉണ്ടാകാന്‍ പോകുന്നത്?
പ്രളയം ആയാലും മുങ്ങിമരണം ആണെങ്കിലും മുന്‍കൂര്‍ പ്രവചിക്കുക എന്നതാണല്ലോ എന്‍റെ രീതി. അപ്പോള്‍ ഒരു പ്രവചനം നടത്താം. കേരളത്തില്‍ പത്തിലേറെ പേര്‍ ഒരു ഹൌസ് ബോട്ട് അപകടത്തില്‍ മരിക്കാന്‍ പോകുന്നത് ഏറെ വൈകില്ല. എന്തുകൊണ്ടാണ് ഇത്തരത്തില്‍ ഒരു പ്രവചനം നടത്തുന്നത്? ഞാന്‍ ഒരു കാര്യം മുന്‍കൂട്ടി പറയുന്പോള്‍ അതൊരു ജ്യോതിഷ പ്രവചനമോ ഊഹമോ അല്ല.
ആ രംഗത്തെ അപകട സാധ്യത അവലോകനം ചെയ്യുന്നു, മുന്‍കരുതലുകള്‍ ശ്രദ്ധിക്കുന്നു, ചെറിയ അപകടങ്ങളുടെ ട്രെന്‍ഡ് നിരീക്ഷിക്കുന്നു. സ്ഥിരമായി മദ്യപിച്ച് ബൈക്ക് ഓടിക്കുന്ന പയ്യന്‍ റോഡപകടത്തില്‍ പെടും എന്ന് പ്രവചിക്കാന്‍ ജ്യോത്സ്യം വേണ്ട. ഒരുദാഹരണം പറയാം. മാസത്തില്‍ അഞ്ച് ആരോഗ്യ പ്രവര്‍ത്തകരാണ് കേരളത്തില്‍ രോഗികളുടെയോ ബന്ധുക്കളുടെയോ അക്രമത്തിന് ഇരയാകുന്നത്. ഭാഗ്യവശാല്‍ ഇതുവരെ ഇത്തരത്തില്‍ ഒരു മരണം ഉണ്ടായിട്ടില്ല.