ബന്ധുക്കളായ ആറുപേർ കുഴഞ്ഞുവീണ് മരിച്ചതിന്‍റെ ദുരൂഹത മാറ്റാൻ രണ്ട് പള്ളികളിലെ ആറ് കല്ലറകളും ഒന്നിച്ച് തുറക്കുമെന്ന് ക്രൈംബ്രാഞ്ച്. കോഴിക്കോട് കൂടത്തായിയിൽ ദമ്പതികളും മകനും അടുത്തബന്ധുക്കളുമടക്കം ആറ് പോരാണ് കുഴഞ്ഞുവീണ് മരിച്ചത്. 2002 നും 2016 നും ഇടയിലാണ് മരണം സംഭവിച്ചത്.
നാലുപേരെ കൂടത്തായി പള്ളി സെമിത്തേരിയിലും രണ്ടുപേരെ പത്തു കിലോമീറ്റർ അകലെ കോടഞ്ചേരി പള്ളി സെമിത്തേരിയിലുമാണ് സംസ്ക്കരിച്ചത്. കോടതി ഉത്തരവിന്‍റെ അടിസ്ഥാനത്തിൽ ക്രൈംബ്രാഞ്ച് കൂടത്തായി പള്ളി അധികൃതരെ ബന്ധപ്പെടുകയും കല്ലറ പൊളിക്കുന്നതിനും മൃതദേഹം പുറത്തെടുക്കുന്നതിനുമുള്ള അനുവാദം വാങ്ങുകയും ചെയ്തിട്ടുണ്ട്. മണ്ണിൽ ദ്രവിക്കാതെയുള്ള പല്ല്, എല്ലിൻ കഷണങ്ങൾ എന്നിവയാണ് പരിശോധിക്കുന്നത്.