ന്യൂഡൽഹി: അധോലോക കുറ്റവാളി ഛോട്ടാ രാജനെ ഡൽഹിയിലെ സിബിഐ ആസ്ഥാനത്തെത്തിച്ചു. ബാലിയിലെ നിന്നും പ്രത്യേക വിമാനത്തിൽ ഇന്നു പുലർച്ചെയാണ് ഛോട്ടാ രാജനെ ഡല്‍ഹിയിലേക്ക് കൊണ്ടുവന്നത്. അന്‍പതംഗ പ്രത്യേക പൊലീസ് സംഘമാണ് ഛോട്ടാ രാജനു കാവലൊരുക്കുന്നത്.
ഇന്തൊനീഷ്യൻ ജയിലിൽ നിന്നു പുറത്തെത്തിച്ച രാജനെ ബുള്ളറ്റ്പ്രൂഫ് വാഹനത്തിലാണ് വിമാനത്താവളത്തിലേക്കു കൊണ്ടുപോയത്. റിൻജാനി അഗ്നിപർവതം പൊട്ടിയതിനെ തുടർന്ന് ബാലിയിൽ ആകാശം പുകകൊണ്ടു മൂടിയിരുന്നു. അതിനാൽ ചൊവ്വ വൈകുന്നേരം മുതൽ വിമാനത്താവളം അടച്ചിട്ടിരിക്കുകയായിരുന്നു. ഇന്ത്യയിലെ അന്വേഷണങ്ങളുമായി സഹകരിക്കുമെന്ന് ഛോട്ടാ രാജന്‍ പറഞ്ഞു.
ഓസ്ട്രേലിയയിൽ നിന്ന് ബാലി വിമാനത്താവളത്തിൽ എത്തിയ ഉടനെ കഴിഞ്ഞ മാസം 25നായിരുന്നു രാജനെ അറസ്റ്റ് ചെയ്തത്. മുംബൈയിൽ മാത്രം 20 ൽ അധികം കൊലപാതക കേസുകൾ ഉൾപ്പെടെ 75ൽ പരം കേസുകൾ ഛോട്ടാ രാജന്റെ പേരിലുണ്ട്. ഡൽഹി, ലക്നൗ, ഉത്തർ പ്രദേശ് എന്നിവിടങ്ങളിലും കേസുകൾ റജിസ്റ്റർ ചെയ്തിട്ടുണ്ട്. രാജനെതിരായ ഇന്ത്യയിലുള്ള എല്ലാ കേസുകളുടെ അന്വേഷണം മഹാരാഷ്ട്ര സര്‍ക്കാര്‍ സിബിെഎയ്ക്ക് കൈമാറി.