ന്യൂഡല്‍ഹി: ആന്ധ്രാപ്രദേശിലെ ബിഷപ് പ്രസാദ് ഗലേലയെ തട്ടിക്കൊണ്ടുപോയ കേസില്‍ കൂടുതല്‍ അറസ്റ്റ്. രണ്ടു വൈദികരുള്‍പ്പടെ പതിനാലു പേരെയാണ് കഴിഞ്ഞ ദിവസം പോലീസ് അറസ്റ്റ് ചെയ്തത്. ഫാ.രാജറെഡിയെ ആദ്യം പോലീസ് അറസ്റ്റ് ചെയ്തിരുന്നു. വിശദമായ ചോദ്യം ചെയ്യലിലാണ് ഫാ.മോഹന്‍ റെഡിയെയും പോലീസ് അറസ്റ്റ് ചെയ്തത്. ഇവരാണ് കുറ്റകൃത്യം ചെയ്യാന്‍ പദ്ധതികള്‍ ആസൂത്രണം ചെയ്തത്. ഏപ്രില്‍ ആറിനും പതിനഞ്ചിനും ഇടയില്‍ നാലു തവണ മെത്രാനെ തട്ടിക്കൊണ്ടുപോകാന്‍ തങ്ങള്‍ പദ്ധതിയിട്ടിരുന്നതായി ഇവര്‍ അറിയിച്ചു.
അധികാരത്തിനും പണത്തിനും വേണ്ടിയുള്ള അത്യാഗ്രഹമാണ് വൈദികരെ ഇത്തരമൊരു കടും കൈ ചെയ്യുന്നതിന് പ്രേരിപ്പിച്ചതെന്ന് പോലീസ് സൂപ്രണ്ടന്റ് നവിന്‍ ഗുലാത്തി മാധ്യമങ്ങളോട് സംസാരിച്ചു. 75000 യൂഎസ് ഡോളറാണ് അക്രമികള്‍ ആവശ്യപ്പെട്ടത്. മുപ്പതിനായിരം വരെ മെത്രാന്‍ സമ്മതിച്ചിരുന്നു. മെത്രാന്റെ പക്കല്‍ നിന്ന് എടിഎം കാര്‍ഡ് സംഘം കൈക്കലാക്കിയിരുന്നു. പണത്തിന് വേണ്ടിയുള്ള തട്ടിക്കൊണ്ടുപോകല്‍, കൊലപാതകശ്രമം, ദേഹോപദ്രവം ഏല്പിക്കല്‍ എന്നിങ്ങനെ പത്തുവര്‍ഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റകൃത്യങ്ങളാണ് ചുമത്തിയിരിക്കുന്നത്. ദരിദ്രര്‍ക്കുള്ള ഭവനനിര്‍മ്മാണത്തിന്റെ ചുമതലക്കാരനായിരുന്നു ഫാ. രാജറെഡി.
പണത്തിന് വേണ്ടി മെത്രാനെ വൈദികര്‍ തട്ടിക്കൊണ്ടുപോയി എന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത് സത്യമാണെങ്കില്‍ അത് നടുക്കമുളവാക്കുന്ന വാര്‍ത്തയാണ്. സിബിസിഐ വക്താവ് ഫാ. ജ്ഞാനപ്രകാശ് ടോപ്പ്‌നോ പ്രതികരിച്ചു. കൂടുതല്‍ വിവരങ്ങള്‍ കേസിനെ സംബന്ധിച്ച് ലഭ്യമല്ലാത്തതിനാല്‍ സിബിസിഐ ഔദ്യോഗികവൃത്തങ്ങള്‍ സംഭവത്തെക്കുറിച്ച് പ്രതികരിച്ചിട്ടില്ല.
കൂടുതൽ വാർത്തകൾക്കായി സന്ദർശിക്കൂ: