ഗാസയിലെ ജനങ്ങളെ ഒഴിപ്പിക്കുന്നത് ഹമാസാണ് തടയുന്നതെന്നും ലോകത്തിനെതിരെ നില്‍ക്കേണ്ടി വന്നാലും ഹമാസിനെ ഇല്ലാതാക്കുക തന്നെ ചെയ്യുമെന്നും ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. ആഗോളതലത്തില്‍ ഉയരുന്ന വിമര്‍ശനങ്ങള്‍ക്ക് മറുപടിയായാണ് നെതന്യാഹു ഇക്കാര്യം പറഞ്ഞത്. ലോകത്തിന് വേണ്ടി ജയിക്കണം. ആശുപത്രികളിലും സ്‌കൂളുകളിലും യുഎൻആര്‍ഡബ്ല്യുഎയിലും ആക്രമണം നടത്തുന്നത് ഹമാസ് ഭീകരരാണ്. ജനങ്ങള്‍ക്ക് ദോഷം വരുത്തുന്നതിന്റെ ഉത്തരവാദികളും അവര്‍ തന്നെയാണ്. ഞങ്ങളുടെ പൗരന്മാരെ കൊല്ലാനുള്ള ലൈസൻസ് ഹമാസിന് ഞങ്ങള്‍ നല്‍കിയിട്ടില്ലെന്നും നെതന്യാഹു പറഞ്ഞു.
ഹമാസ് ബന്ദികളാക്കിയവരെ പൂര്‍ണമായും മോചിപ്പിക്കാതെ വെടിനിര്‍ത്തല്‍ ഉണ്ടാകില്ല. ഹമാസിനും ഇസ്ലാമിക് സ്റ്റേറ്റിനുമെതിരെ മുഴുവൻ ശക്തിയുമെടുത്ത് യുദ്ധം ചെയ്യുമെന്നും ഹമാസിന്റെ പൂര്‍ണമായ പതനം മാത്രമാണ് തങ്ങളുടെ ലക്ഷ്യമെന്നും നെതന്യാഹു നേരത്തെ അറിയിച്ചിരുന്നു.ലെബനനിലെ ഹിസ്ബുള്ള തീവ്രവാദികളുടെ പോസ്റ്റിലേക്ക് ഇസ്രായേല്‍ ഫൈറ്റര്‍ ജെറ്റ് ഉപയോഗിച്ച് ആക്രമണം നടത്തിയതായി ഇസ്രായേല്‍ പ്രതിരോധ സേന അറിയിച്ചു. കഴിഞ്ഞ ദിവസം അവര്‍ നടത്തിയ ആക്രമണത്തിന് പ്രത്യാക്രമണമായാണ് ആക്രമിച്ചതെന്ന് സേന വ്യക്തമാക്കി. ഗാസയിലെ സാധരണക്കാര സംരക്ഷിക്കുന്നതിനും സഹായം എത്തിക്കുന്നതിനും കൂടുതല്‍ കാര്യങ്ങള്‍ ചെയ്യേണ്ടതുണ്ടെന്ന് യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കൻ അറിയിച്ചു.