തിരുവനന്തപുരം: ബാർകോഴ ക്കേസിൽ മുൻമന്ത്രി കെ.എം മാണിയെ കുറ്റവിമുക്തനാക്കി വിജിലൻസ് റിപ്പോർട്ട്. തിരുവനന്തപുരം വിജിലന്‍സ് കോടതിയില്‍ എസ്.പി. സുകേശന്‍ സമർപ്പിച്ച തുടരന്വേഷണ റിപ്പോർട്ടിലാണ് മാണിക്ക് ക്ലീൻചിറ്റ് നൽകിയിട്ടുള്ളത്. മാണി കോഴ ചോദിച്ചതിനും വാങ്ങിയതിനും തെളിവില്ല എന്നും പ്രോസിക്യൂട്ട് ചെയ്യാൻ തക്ക തെളിവുകൾ ഇല്ലാത്തതിനാൽ ബാർകോഴ കേസ് അവസാനിപ്പിക്കണമെന്നും എസ്.പി. സുകേശന്‍ കോടതിയോട് ആവശ്യപ്പെട്ടു. പ്രധാന സാക്ഷി അമ്പിളിയുടെ നുണപരിശോധനാ ഫലം കാര്യമായി എടുക്കുന്നില്ലെന്നും ആരോപണം ഉന്നയിച്ച ബിജു രമേശിൻെറ ഡ്രൈവർ ആയതിനാൽ ഇങ്ങനെ മൊഴി നൽകുമെന്നും വിജിലൻസ് വ്യക്തമാക്കി.
നേരത്തെ കണ്ടെത്തിയ തെളിവുകളില്‍ പൊരുത്തക്കേടുകളുണ്ട്. ബാര്‍ലൈസന്‍സ് പുതുക്കുന്നതിനുള്ള ഫയല്‍ മന്ത്രിസഭാ യോഗത്തില്‍ വന്നപ്പോള്‍ കെ.എം.മാണി മാറ്റിവെക്കാൻ നിര്‍ദേശിച്ചത് നിയമവകുപ്പ് നിര്‍ബന്ധമായും കാണേണ്ട ഫയലായതിനാലാണെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. പാലായിലെ മാണിയുടെ വീട്ടില്‍ പണമെത്തിച്ചതിന് നേരത്തേ ലഭിച്ച തെളിവുകള്‍ തെറ്റായിരുന്നു. പണമെത്തിച്ചുവെന്ന് പറയുന്ന ബാറുടമ സജി ഡൊമനിക് ആ സമയത്ത് പൊന്‍കുന്നത്തായിരുന്നെന്ന് മൊബൈല്‍ ടവര്‍ വഴിയുള്ള അന്വേഷണത്തില്‍ പിന്നീടാണ് കണ്ടെത്തിയത്. തിരുവനന്തപുരത്തെ മന്ത്രിയുടെ വീട്ടില്‍ പണം എത്തിച്ചുവെന്ന് പറയുന്നതിൻെറ തലേദിവസം രാത്രി പഴവങ്ങാടി ക്ഷേത്രത്തിനു സമീപം വച്ച് 35 ലക്ഷം കൈമാറിയെന്ന പ്രധാനമൊഴികളും കളവാണന്നു റിപ്പോർട്ടിൽ പറയുന്നു.