കൊച്ചി: ജിഷ വധക്കേസിലെ പ്രതി അമീറുല്‍ ഇസ്‌ലാമിനെ 10 ദിവസം പൊലീസ് കസ്റ്റഡിയില്‍ വിട്ടു. വിശദമായ ചോദ്യം ചെയ്യലിനും തെളിവെടുപ്പിനുമായി അമീറിനെ കസ്റ്റഡിയില്‍ വേണമെന്നാവശ്യപ്പെട്ട് പൊലീസ് അപേക്ഷ നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ഈമാസം 30 വരെയാണ് കസ്റ്റഡി കാലാവധി. അമീറിനെ ഇന്ന് കോടതിയില്‍ ഹാജരാക്കിയിരുന്നു. ഹാജരാക്കിയപ്പോള്‍, എന്തെങ്കിലും പറയാനുണ്ടോയെന്ന് കോടതി അമീറിനോട് ചോദിച്ചു. തനിക്ക് നാട്ടില്‍ പോകണമെന്നായിരുന്നു മറുപടി.
അതേസമയം, അമീറിന്റെ സഹോദരന്‍ ബദറുല്‍ ഇസ്ലാമിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. പെരുമ്പാവൂരില്‍നിന്നാണ് ഇയാളെ പിടികൂടിയത്. അസമില്‍നിന്നു പോയ ശേഷം ഇയാളെക്കുറിച്ച് വിവരമൊന്നുമില്ലെന്ന് കുടുംബാംഗങ്ങള്‍ നേരത്തെ പറഞ്ഞിരുന്നു. പൊലീസ് ഇയാള്‍ക്കായും തിരച്ചില്‍ നടത്തിവരികയായിരുന്നു. അതിനിടെ, പ്രതിയുടെ ദൃശ്യങ്ങള്‍ പുറത്തുവരാതിരിക്കാന്‍ പൊലീസ് അപേക്ഷ സമര്‍പ്പിച്ചു. പ്രതിയെ കസ്റ്റഡിയില്‍ ലഭിക്കുന്നതോടെ തെളിവെടുപ്പ് പുനരാരംഭിക്കും. മുഖം മറച്ചായിരിക്കും തെളിവെടുപ്പ് നടത്തുക.
കൂടുതൽ വാർത്തകൾക്കായി സന്ദർശിക്കൂ: