ചെറിയൊരു അശ്രദ്ധമൂലം, പണ്ട് വിറ്റ ബൈക്കിന് യുവാവിന് 13 വർഷത്തിനു ശേഷം അടയ്‌ക്കേണ്ടിവന്നത് 81500 രൂപ പിഴ. കാസര്‍ഗോഡ് പടന്നയിലാണ് സംഭവം. പടന്ന സ്വദേശിയായ യുവാവ് തന്റെ കാഞ്ഞങ്ങാട്ടെ സുഹൃത്തിന് 13 വർഷം മുൻപ് ബൈക്ക് വിറ്റു. ബൈക്ക് വിറ്റിരുന്നെങ്കിലും ഉടമസ്ഥാവകാശം മാറിയിരുന്നില്ല. എന്നാല്‍ വില്‍പ്പന നടത്തുമ്ബോള്‍ തന്നെ ആര്‍സി ഉടമസ്ഥാവകാശം മാറ്റാനുള്ള സമ്മതപത്രം വാങ്ങിയിരുന്നു. പിന്നീട് ഉടമ ജോലിയുടെ ആവശ്യത്തിനായി ഗള്‍ഫിലേക്ക് പോയി.
പലരിലൂടെയും കൈമാറ്റം ചെയ്യപ്പെട്ട് ബൈക്ക് അവസാനം കോഴിക്കോട് സ്വദേശിയുടെ കയ്യില്‍ എത്തിച്ചേര്‍ന്നു. അപ്പോഴും ഉടമസ്ഥാവകാശം മാറ്റിയിട്ടുണ്ടായിരുന്നില്ല. സ്വകാര്യ ആശുപത്രിയില്‍ ജോലി ചെയ്യുന്ന, ബൈക്കിന്റെ നിലവിലെ ഉടമസ്ഥൻ ഒപ്പം ജോലി ചെയ്യുന്ന ഇതര സംസ്ഥാന തൊഴിലാളിക്ക് താല്‍ക്കാലികമായി ബൈക്ക് കൈമാറി. എന്നാല്‍ വയനാട് റോഡിലുള്ള സിവില്‍ സ്റ്റേഷന് സമീപം വഴിയാത്രക്കാരനെ ബൈക്ക് ഇടിച്ചു. വണ്ടി ഓടിച്ച ഇതര സംസ്ഥാന തൊഴിലാളിക്ക് ലൈസൻസുണ്ടായിരുന്നില്ല. സംഭവം കേസായതിനെത്തുടര്‍ന്ന് ഇൻഷുറൻസ് കമ്ബനി വഴിയാത്രക്കാരന് നഷ്ടപരിഹാരം നല്‍കേണ്ടിവന്നു. ലൈസൻസില്ലാതെയാണ് വണ്ടി ഓടിച്ചിട്ടുള്ളതെന്ന് മനസിലാക്കിയ ഇൻഷുറൻസ് കമ്ബനി ബൈക്ക് ഉടമയ്ക്കെതിരെ കോഴിക്കോട് സിറ്റി ട്രാഫിക്ക് പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കി. മോട്ടോര്‍ ആക്സിഡന്റ് ക്രൈം ട്രൈബ്യൂണല്‍ 81,500 രൂപ നഷ്ടപരിഹാരം വിധിച്ചു. രേഖകളനുസരിച്ച് പടന്ന സ്വദേശിക്ക് പിഴയടക്കാനുള്ള നോട്ടീസ് വന്നു. നോട്ടീസ് വന്നപ്പോഴാണ് കാസര്‍ഗോഡ് സ്വദേശിയായ യുവാവ് വിവരങ്ങള്‍ അറിയുന്നത്. വര്‍ഷങ്ങള്‍ക്ക് മുൻപ് ബൈക്ക് വില്‍പ്പന നടത്തിയതാണെന്നും, നിലവിലെ ഉടമ താനല്ലെന്നും സ്ഥാപിക്കാൻ ശ്രമിച്ചുവെങ്കിലും ഫലമുണ്ടായില്ല. ഒടുവിൽ കഴിഞ്ഞ ദിവസം പടന്ന വില്ലേജ് ഓഫീസിൽ 81,500 രൂപ കെട്ടിവച്ചാണ് റവന്യൂ റിക്കവറിയിൽ നിന്ന് യുവാവ് രക്ഷപ്പെട്ടത്.