തൃശൂർ: സി.പി.എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി ജയരാജന്‍റെ ആമ്പുലന്‍സ് തൃശൂര്‍ പേരാമംഗലത്ത് അപകടത്തില്‍ പെട്ടു. നിയന്ത്രണം വിട്ട് നടപ്പാതയിലേക്ക് ഇടിച്ച് കയറിയ വാഹനത്തിന്‍റെ ടയറുകള്‍ പൊട്ടി. തലനാരിഴക്കാണ് വന്‍ അപകടം ഒഴിവായത്. തിരുവനന്തപുരം ശ്രീചിത്ര മെഡിക്കല്‍ കോളേജിലേക്ക് പുറപ്പെട്ട ആംബുലൻസാണ് അപകടത്തിൽപ്പെട്ടത്. അപകടശേഷം മറ്റൊരു അമ്പുലന്‍സില്‍ ജയരാജനെ സമീപത്തെ സ്വകാര്യ മെഡിക്കല്‍ കോളെജില്‍ പ്രവേശിപ്പിച്ചു. ആമ്പുലന്‍സിന്‍റെ ഡ്രൈവര്‍ ഉറങ്ങിപ്പോയതാണ് അപകട കാരണമെന്നാണ് കരുതുന്നത്.
വിദഗ്ധ ചികിത്സക്കായി കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ നിന്ന് തിരുവനന്തപുരം ശ്രീചിത്ര മെഡിക്കല്‍ കോളേജിലേക്ക് പുറപ്പെട്ട പി ജയരാജന്‍റെ ആമ്പുലന്‍സ് പുലര്‍ച്ചെ ഒന്നരയോടെയാണ് പേരാമംഗലത്തുവച്ച് അപകടത്തില്‍ പെട്ടത്. അമലാനഗര്‍ റെയില്‍വേ മേല്‍പാലത്തിന്‍റെ നടപ്പാതയിലേക്കാണ് നിയന്ത്രണം വിട്ട ആമ്പുലന്‍സ് ഇടിച്ചുകയറിയത്.
ഏറെ അനിശ്ചിതത്വങ്ങള്‍ക്കൊടുവില്‍ ചൊവ്വാഴ്ച രാത്രി 11.10 ഓടെയാണ് കനത്ത സുരക്ഷാ വലയത്തില്‍ ഐ.സി.യു സൗകര്യമുള്ള ആംബുലന്‍സില്‍ അദ്ദേഹത്തെ കൊണ്ടുപോയത്. മെഡിക്കല്‍ കോളജ് പരിസരത്ത് തടിച്ചുകൂടിയ പാര്‍ട്ടി പ്രവര്‍ത്തകരുടെ മുദ്രാവാക്യം വിളിയുടെ അകമ്പടിയോടെയായിരുന്നു ജയരാജനെ ആംബുലന്‍സിലേക്ക് കയറ്റിയത്. സി.പി.എം പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ ജില്ലാ അതിര്‍ത്തിയിലും ജയരാജന് അഭിവാദ്യമര്‍പ്പിക്കാന്‍ നിരവധി പേര്‍ തടിച്ചുകൂടിയിരുന്നു. ചൊവ്വാഴ്ച വൈകുന്നേരം ഏഴോടെ തിരുവനന്തപുരത്തേക്ക് മാറ്റാനായിരുന്നു തീരുമാനമെങ്കിലും കണ്ണൂരില്‍നിന്നുള്ള പൊലീസ് സംഘം എത്താന്‍ വൈകിയതിനാല്‍ മാറ്റം അനിശ്ചിതത്വം അര്‍ധരാത്രിവരെ നീണ്ടു.