ചെന്നൈ∙ കുട്ടികളെ മാനഭംഗപ്പെടുത്തുന്നവർക്കു കടുത്ത ശിക്ഷ നൽകണമെന്ന് മദ്രാസ് ഹൈക്കോടതി. കുട്ടികളോടുള്ള വിദ്യാഭ്യാസം നല്‍കാമെന്ന പേരിൽ തമിഴ്നാട്ടിൽ നിന്നുള്ള പതിനഞ്ചുകാരനെ ബ്രിട്ടീഷ് പൗരൻ ലൈംഗികമായി പീഡിപ്പിച്ച കേസ് പരിഗണിക്കുകയായിരുന്നു കോടതി. കേസ് റദ്ദാക്കണമെന്നും ഇന്റർപോൾ നോട്ടീസ് ഉള്ളതിനാൽ തനിക്ക് ഇന്ത്യയിലേക്ക് എത്താനാകുന്നില്ലെന്നും കാട്ടി ബ്രിട്ടീഷുകാരൻ സമർപ്പിച്ച ഹർജിയിലാണ് കോടതി വിധി.
കുറ്റവാളികളുടെ ലൈംഗിക ശേഷി ഇല്ലാതാക്കണമെന്നും കോടതി കേന്ദ്രസർക്കാരിനു നിർദേശം നൽകി. ഷണ്ഡരാക്കണമെന്ന നിര്‍ദ്ദേശം പ്രാകൃതമാണെന്ന് തോന്നാം. പക്ഷേ ഇത്തരം കാടത്തരം കാണിക്കുന്നവര്‍ക്ക് മറ്റുശിക്ഷകള്‍ മതിയാകില്ലെന്നും ജഡ്ജ് ജസ്റ്റിസ് എന്‍, കിരുബാകരന്‍ അഭിപ്രായപ്പെട്ടു.
റഷ്യ, പോളണ്ട്, യുഎസിലെ ഒൻപതു സംസ്ഥാനങ്ങൾ തുടങ്ങിയവ കുട്ടികളെ പീഡിപ്പിക്കുന്നവരുടെ ലൈംഗിക ശേഷി നിയമം മൂലം ഇല്ലാതാക്കുന്നുണ്ട്. കടുത്ത ശിക്ഷയെന്ന പേടി ഇത്തരം കുറ്റകൃത്യങ്ങളിൽ നിന്ന് കുറ്റവാളികളെ തടയും, കോടതി നിരീക്ഷിച്ചു.
2012 – 2014 കാലത്ത് കുട്ടികൾക്കെതിരായ പിഡനങ്ങൾ 38,172ൽ നിന്ന് 89,423ലേക്ക് ഉയർന്നു. പോസ്കോ (പ്രൊട്ടക്‌ഷൻ ഓഫ് ചിൽഡ്രൻ ഫ്രം സെക്‌ഷ്വൽ ഒഫെൻസെസ് ആക്ട്) എന്ന ശക്തമായ നിയമം നിലവിലിരിക്കെയാണിതെന്നും ജസ്റ്റിസ് എൻ. കിരുബകരൻ പറഞ്ഞു. ഇത്തരം വ്യാധികളെ തടയാനും നേരിടാനും നിയമം അശക്തമാണ്. കുറ്റവാളികളെ ഷണ്ഡരാക്കുന്നതു വലിയം ഫലം കൊണ്ടുവരും, വിധിയിൽ പറയുന്നു.