ഗുരുവായൂരില്‍ വിവാഹശേഷം വധു വരന് താലിയൂരി തിരിച്ചു നല്‍കിയ സംഭവത്തിൽ പെണ്‍കുട്ടിക്കെതിരെ സമൂഹമാധ്യമങ്ങളില്‍ അധിക്ഷേപകരമായ പോസ്റ്റുകള്‍ ഇടുന്നവര്‍ക്കെതിരെ കേസ് എടുക്കാന്‍ വനിതാ കമ്മീഷന്‍ പോലീസിന് നിര്‍ദേശം നല്‍കി.ഗുരുവായൂരിലെ വിവാദ വിവാഹത്തിനെ സംബന്ധിച്ച് പ്രചരിക്കുന്ന വാര്‍ത്തകളില്‍ വിശദീകരണവും സ്ഥലം എംഎല്‍എ കെവി അബ്ദുള്‍ഖാദര്‍ നല്‍കിയിരുന്നു. സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന കാര്യങ്ങള്‍ ശരിയല്ലെന്ന് എംഎല്‍എ പറഞ്ഞു. യുവതി കാമുകനൊപ്പം പോയിട്ടില്ല. ഇരുകുടുംബങ്ങളും തമ്മിലുള്ള അഭിപ്രായ വ്യത്യാസമാണ് വിവാഹം വേണ്ടെന്ന് വെച്ചതിന്റെ കാരണമെന്നും എംഎല്‍എ പറഞ്ഞു.
താലികെട്ടിന് ശേഷം പെണ്‍കുട്ടി കാമുകനൊപ്പം ഇറങ്ങിപ്പോയെന്നാണ് വാര്‍ത്തകള്‍ പ്രചരിച്ചത്. പെണ്‍കുട്ടിയെ അധിക്ഷേപിച്ചും പരിഹസിച്ചും നിരവധി പേര്‍ സോഷ്യല്‍ മീഡിയയില്‍ രംഗത്തുവന്നിരുന്നു. തന്റെ പ്രണയത്തെ കുറിച്ച് പെണ്‍കുട്ടി വരനെ അറിയിച്ചിരുന്നതായി പിന്നീട് വാര്‍ത്തകള്‍ വന്നിരുന്നു. പെണ്‍കുട്ടിയുടെ വീട് നാളെ വനിതാ കമ്മീഷന്‍ ചെയര്‍പേഴ്‌സണ്‍ സന്ദര്‍ശിക്കും. സംഭവത്തിന്റെ വിശദാശംങ്ങളും സംഭവത്തിലേക്ക് നയിച്ച കാര്യങ്ങളും ചെയര്‍പേഴ്‌സണ്‍ ചോദിച്ചറിയും. സംഭവത്തില്‍ വനിതാ കമ്മീഷന്‍ ഇടപെടണമെന്ന് സ്ഥലം എംഎല്‍എയും നേരത്തെ ആവശ്യപ്പെട്ടിരുന്നു.