ഗുരുവായൂരില്‍ വിവാഹശേഷം കാമുകനൊപ്പം പോയ പെണ്‍കുട്ടിയെപ്പറ്റിയുള്ള വാർത്തകളായിരുന്നു കഴിഞ്ഞ ദിവസം മാധ്യമങ്ങൾ ആഘോഷിച്ചത്. പെൺകുട്ടിയെ കുറ്റം പറഞ്ഞവരായിരുന്നു ഏറെയും. ഗുരുവായൂരില്‍വച്ച് ഞായറാഴ്ചയായിരുന്നു ഇവരുടെ വിവാഹം. താലികെട്ടു കഴിഞ്ഞതിനു പിന്നാലെ പെണ്‍കുട്ടി വരന്റെ ചെവിയില്‍ കാമുകന്‍ വന്നിട്ടുണ്ടെന്നും അവനൊപ്പം പോകുമെന്നും അറിയിച്ചെന്നും തുടര്‍ന്ന് വരന്‍ രോഷാകുലനായെന്നും ഇത് വലിയ അടിപിടിക്കു വഴിവെച്ചെന്നുമായിരുന്നു വാര്‍ത്ത. തുടര്‍ന്ന് എട്ടുലക്ഷം രൂപ നഷ്ടപരിഹാരം നല്‍കിയശേഷം വരന്‍ വിവാഹബന്ധത്തില്‍ നിന്ന് പിന്മാറുകയാണു ണ്ടായതെന്നാണ് റിപ്പോര്‍ട്ട്.
എന്നാൽ, സംഭവത്തിൽ സത്യാവസ്ഥ ഇതാണ് എന്ന് പറഞ്ഞു പെൺകുട്ടിയുടെ സുഹൃത്തുക്കൾ രംഗത്തെത്തി. പ്രണയബന്ധമുള്ള കാര്യം മുമ്പേ തന്നെ വീട്ടുകാരെയും വരനെയും അറിയിച്ചിരുന്നതായി ബന്ധുക്കളും സുഹൃത്തുക്കളും പറയുന്നു. ഇഷ്ടപ്പെട്ടയാള്‍ക്കൊപ്പം പോയതിന്റെ പേരില്‍ പെണ്‍കുട്ടിയ്‌ക്കെതിരെ സോഷ്യല്‍ മീഡിയകളിലും മറ്റും രൂക്ഷമായ ആക്രമണങ്ങള്‍ ഉയര്‍ന്നുവന്നിരുന്നു. ഈ സാഹചര്യത്തിലാണ് വസ്തുത വെളിപ്പെടുത്തി പെണ്‍കുട്ടിയുടെ സുഹൃത്തുക്കളും മറ്റും രംഗത്തുവന്നിരിക്കുന്നത്.
പ്രണയബന്ധമുള്ള കാര്യം വീട്ടുകാരെ അറിയിച്ചപ്പോള്‍ അവര്‍ അംഗീകരിക്കാന്‍ തയ്യാറായില്ല എന്നാണ് ഇവര്‍ പറയുന്നത്. തുടര്‍ന്ന് പെണ്‍കുട്ടി ഇക്കാര്യം വരനെയും അറിയിച്ചിരുന്നു. എന്നാല്‍ ‘നീ പഴയ കാര്യം മറന്നേക്ക്’ എന്ന രീതിയിലായിരുന്നു വരന്റെ പ്രതികരണം. ഇതോടെ പ്രതിസന്ധിയിലായ പെണ്‍കുട്ടി ഗത്യന്തരമില്ലാതെ വിവാഹദിവസം കാമുകനൊപ്പം പോകാന്‍ തീരുമാനിക്കുകയായിരുന്നു എന്നാണ് സുഹൃത്തുക്കള്‍ പറയുന്നത്.