നമ്മുടെ അയല്‍ സംസ്ഥാനങ്ങളായ കര്‍ണാടകത്തിലൊക്കെ നരബലി പോലുള്ള സംഭവങ്ങൾ നടക്കുന്നതായി ചില റിപ്പോർട്ടുകൾ വരാറുണ്ടായിരുന്നു. എന്നാല്‍ ഇക്കാര്യത്തില്‍ കേരളവും അത്ര മോശമല്ല എന്ന് തെളിയിക്കുകയാണ് മലയാളികൾ. നരബലി നടത്തുന്നില്ലെങ്കിലും, മനുഷ്യര രക്തം കൊണ്ട് കാളീപൂജ നടത്തുന്നു എന്ന വാര്‍ത്തയാണ് ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്നത്. തലസ്ഥാന ജില്ലയായ തിരുവനന്തപുരത്തെ വിതുരയില്‍ ആണ് സംഭവം. കാളിയെ ‘കുളിപ്പിക്കാന്‍’ മനുഷ്യ രക്തം എടുക്കുന്നത് ശാസ്ത്രീയമായിട്ടാണ് എന്നൊക്കെയാണ് വിശദീകരണം. ഇതിന്റെ ഒരു നോട്ടീസ് ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്.
വിതുരയിലെ ദേവിയോട് ശ്രീ വിദ്വാരി വൈദ്യനാഥ ക്ഷേത്രത്തിന്റെ ഒരു നോട്ടീസ് ആണ് പുറത്ത് വന്നിട്ടുള്ളത്. ക്ഷേത്രത്തിലെ കാളിയൂട്ട് മഹോത്സവത്തിന്റെ ഭാഗമായിട്ടാണ് പരിപാടി. കാളിയെ മനുഷ്യ രക്തം കൊണ്ട് കുളിപ്പിക്കും എന്നാണ് നോട്ടീസില്‍ തന്നെ പറയുന്നത്. ഞെട്ടിപ്പിക്കുന്നതാണ് ഈ സംഭവം. മഹാഘോര കാളിയജ്ഞം എന്ന പേരിലാണ് പരിപാടി. ക്ഷേത്രോത്സവത്തിന്റെ ഭാഗമായിട്ടാണ് ഇത് നടത്തുന്നത്. ഇതിന് മുന്‍ വര്‍ഷങ്ങളിലും ഇതുപോലെ കാളിയൂട്ടം മഹാഘോര കാളിയജ്ഞവും നടന്നിട്ടുണ്ടോ എന്ന് വ്യക്തമല്ല.
മാര്‍ച്ച് 12, തിങ്കളാഴ്ച രാത്രിയിലാണ് പരിപാടി നടത്താന്‍ ഉദ്ദേശിച്ചിട്ടുളളത്. വൈകുന്നേരം ആറരയോടെ ദീപാരാധനയും കുങ്കുമാഭിഷേകവും നടക്കും. അതിന് ശേഷം ഭക്ത ജനങ്ങളില്‍ നിന്ന് രക്തം സ്വീകരിച്ചുകൊണ്ട് മഹാഘോര കാളിയജ്ഞം ആരംഭിക്കും എന്നാണ് പ്രഖ്യാപിച്ചിട്ടുള്ളത്. ശാസ്ത്രീയ സുരക്ഷയോടെ ഗവണ്‍മെന്റ് അംഗീകൃത വിദഗ്ധരാല്‍, ഡിസ്‌പോസിബിള്‍ സിറിഞ്ച് ഉപയോഗിച്ച് ലഘുവായ അളവില്‍ ആയിരിക്കും രക്തം സ്വീകരിക്കുക എന്നാണ് നോട്ടീസില്‍ പറഞ്ഞിരിക്കുന്നത്. എന്നാൽ, ഇത് അങ്ങേയറ്റം പ്രാകൃതമാണെന്ന കാര്യത്തിൽ തർക്കമില്ലെന്നാണ് ആളുകളുടെ പ്രതികരണം. ആരോഗ്യ പ്രശ്‌നങ്ങളൊന്നും ഇല്ലാതെ സ്വയമേവ രക്തം നല്‍കുന്നതില്‍ എന്താണ് തെറ്റെന്ന് ചോദിക്കുന്നവരുമുണ്ട്.
എന്നാല്‍ ഉത്സവത്തോട് അനുബന്ധിച്ച് നടക്കുന്ന കാളിയജ്ഞത്തെപ്പറ്റി അറിയില്ലെന്നാണ് വിതുര പൊലീസ് നല്‍കുന്ന വിശദീകരണം. നോട്ടീസ് ശ്രദ്ധയില്‍പെട്ടിട്ടുണ്ട്. സംഭവത്തെക്കുറിച്ച് അന്വേഷിച്ച് വരികയാണ്. ഇതുമായി ബന്ധപ്പെട്ട് പരാതി ലഭിച്ചിട്ടില്ലെന്നും പൊലീസ് അറിയിച്ചു.