ദലിത് യുവതിയെ തട്ടിക്കൊണ്ടുപോയി നഗ്നയാക്കി ക്രൂരമായി മർദ്ദിച്ചു. മുഖത്ത് മൂത്രമൊഴിച്ചു. ബിഹാര്‍ തലസ്ഥാനമായ പട്‌നയിലാണ് ദലിത് യുവതിയെ ക്രൂരമായി മര്‍ദിച്ച് മുഖത്ത് മൂത്രമൊഴിച്ചത്. പട്‌ന ജില്ലയിലെ ഖുസ്‌റുപൂര്‍ പൊലീസ് സ്റ്റേഷൻ പരിധിയിലുള്ള മോഷിംപൂരിലാണ് സംഭവം നടന്നത്. പ്രമോദ് സിങ്, മകൻ അൻഷു സിങ് എന്നിവര്‍ ചേര്‍ന്നാണു യുവതിയെ ക്രൂരപീഡനത്തിനിരയാക്കിയത്. ഏതാനും മാസങ്ങള്‍ക്കുമുൻപ് പ്രമോദ് സിങ്ങില്‍നിന്ന് ഇവര്‍ 1,500 രൂപ കടംവാങ്ങിയിരുന്നു. ഇതു പലിശ സഹിതം തിരിച്ചുനല്‍കുകയും ചെയ്തു. എന്നാല്‍, കൂടുതല്‍ പലിശ ആവശ്യപ്പെടുകയായിരുന്നു ഇയാള്‍. ഇത് തരാൻ പറ്റില്ലെന്നു വ്യക്തമാക്കിയതോടെയാണ് പ്രമോദ് ഭീഷണിയുമായി എത്തിയത്.
ആള്‍ക്കൂട്ടത്തിനു മുന്നില്‍ നഗ്നയാക്കി നടത്തിക്കുമെന്നു ഭീഷണിപ്പെടുത്തി. ഇതിനെതിരെ യുവതി ഖുസ്‌റുപൂര്‍ പൊലീസില്‍ പരാതി നല്‍കുകയും ഇയാളെ ചോദ്യംചെയ്യാനായി പൊലീസ് വിളിപ്പിക്കുകയും ചെയ്തു. പൊലീസില്‍ ഹാജരായ ശേഷം പ്രമോദ് സിങ് ഒരു സംഘവുമായി അന്നുരാത്രി തന്നെ യുവതിയുടെ വീട്ടിലെത്തി. യുവതിയെ വീട്ടില്‍നിന്നു തട്ടിക്കൊണ്ടുപോയി നഗ്നയാക്കി ക്രൂരമായി മര്‍ദിച്ചു. മകൻ അൻഷു സിങ്ങിനെക്കൊണ്ട് മുഖത്ത് മൂത്രമൊഴിപ്പിച്ചു. അക്രമികളുടെ പിടിയില്‍നിന്നു രക്ഷപ്പെട്ട് വീട്ടിലെത്തിയ യുവതി നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തില്‍ കുടുംബം പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.