ബോയ്സ് ലോക്കര്‍ റൂം എന്ന പേരിലുള്ള ഒരു സോഷ്യൽ മീഡിയ ഗ്രൂപ്പാണ് ഇപ്പോൾ ഡൽഹി പോലീസിന്റെ തലവേദന. ഡല്‍ഹിയിലെ പ്രമുഖ സ്‌കൂളുകളിലെ കൗരമാക്കാരായ വിദ്യാര്‍ത്ഥികള്‍ അംഗങ്ങളായ ഈ ഇന്‍സ്റ്റഗ്രാം പേജ് തലസ്ഥാന നഗരത്തില്‍ പുതിയ വിവാദങ്ങള്‍ സൃഷ്ടിച്ചിരിക്കുകയാണ്. ബോയ്‌സ് ലോക്കര്‍ റൂം എന്ന പേരിലുള്ള ഈ പേജില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളുടെയും സ്ത്രീകളുടെയും ചിത്രങ്ങള്‍ അവരുടെ സമ്മതമില്ലാതെ പരസ്പരം കൈമാറുക, സഭ്യമല്ലാത്ത പരാമര്‍ശങ്ങള്‍ നടത്തുക, ബലാത്സംഗം, ലൈംഗികത എന്നിവയെക്കുറിച്ച് ചര്‍ച്ച ചെയ്യുക, സ്ത്രീത്വത്തെ അപമാനിക്കുന്ന തരത്തിലുള്ള പ്രയോഗങ്ങള്‍ നടത്തുക എന്നീ കാര്യങ്ങളായിരുന്നു നടന്നിരുന്നത്.
വ്യാപകമായ പരാതി ഈ പേജിനെതിരേ ഉയര്‍ന്നതോടെ പോലീസ് അന്വേഷണം തുടങ്ങി. ഇതോടെ ബോയ്‌സ് ലോക്കര്‍ റൂം പേജ് ഇന്‍സ്റ്റയില്‍ നിന്നും അപ്രത്യക്ഷമായി. പോലീസ് അന്വേഷണം തുടരുകയാണ്. ട്വിറ്ററിലെ പ്രധാന ട്രെന്‍ഡിംഗ് വിഷയങ്ങളിലൊന്നും ഇതാണ്.
ഇതിലുള്‍പ്പെട്ട ആണ്‍കുട്ടികള്‍ ഡല്‍ഹിയിലെ ചില പ്രധാന സ്‌കൂളുകളിലെ വിദ്യാര്‍ത്ഥികളാണ്. 17 ഉം 18 ഉം വയസ്സുള്ളവരാണ് ഗ്രൂപ്പിലുള്ളവരിലേറെയും. ഇന്‍സ്റ്റഗ്രാമിന് പുറമെ സ്‌നാപ് ചാറ്റ് ആപ്പ് വഴിയും ‘ബോയ്‌സ് ലോക്കര്‍ റൂം’ പ്രവര്‍ത്തിപ്പിച്ചിരുന്നു. അശ്ലീലവും അധിക്ഷേപാര്‍ഹവുമായ സംഭാഷണങ്ങളും മോര്‍ഫ് ചെയ്ത ചിത്രങ്ങളുടെ കൈമാറ്റവുമാണ് ഗ്രൂപ്പില്‍ നടക്കുന്നതെന്നാണ് വെളിപ്പെട്ടിരിക്കുന്നത്.