തെന്നിന്ത്യൻ സിനിമയിലെ അവിഭാജ്യ ഘടകങ്ങളായിരുന്നു കമലും ശ്രീദേവിയും ഒരുകാലത്ത്. ഇരുവരും തമ്മിൽ പ്രണയമാണെന്നും വിവാഹം കഴിക്കാൻ പോവുകയാണെന്നും പല പലവട്ടം വാർത്തകൾ പറഞ്ഞെങ്കിലും അത് സത്യം ആയില്ല. അതിന്റെ കാരണം പറയുകയാണ് കമൽ ഹാസൻ.
‘ദി 28 അവതാർസ് ഓഫ് ശ്രീദേവി’ എന്ന കുറിപ്പിൽ കമൽഹാസൻ പറയുന്നതിങ്ങനെ:
നിങ്ങൾക്ക് അവളെ വിവാഹം കഴിച്ചു കൂടെ കമൽ?’ എന്ന് ശ്രീദേവിയുടെ അമ്മ പലപ്പോഴും തന്നോട് ചോദിച്ചിട്ടുണ്ട് . ‘കുടുംബത്തിലുള്ള ഒരാളെ ഞാൻ എങ്ങനെ വിവാഹം കഴിക്കും’ എന്നായിരുന്നു അതിനുള്ള തന്റെ മറുപടിയെന്നും കമൽ കുറിക്കുന്നു. വളരെ ചെറുപ്പത്തിലെ ശ്രീദേവിയെ പരിചയമുണ്ടായിരുന്നു. കെ ബാലചന്ദർ എന്ന വലിയ മനുഷ്യന്റെ തണലിൽ തുടങ്ങി ഇരുവരും ഇരുപത്തിയെട്ട് ചിത്രങ്ങളിൽ നായികാ നായകന്മാരായി അഭിനയിച്ചു.
ശ്രീദേവിയുമായി റിഹേഴ്സൽ നടത്തുക എന്ന ഉത്തരവാദിത്തം സഹസംവിധായകനും കൂടിയായ എനിക്കായിരുന്നു. പ്രണയ രംഗങ്ങളിലും മറ്റും ഞങ്ങളെ കണ്ടതു കൊണ്ടാവാം, ഞങ്ങൾ തമ്മില്‍ വലിയ അടുപ്പമാണ് എന്നും, പരസ്പരം ‘ഫസ്റ്റ് നെയിം’ വിളിക്കുന്നവരാണ് എന്നുമൊക്കെ ആളുകൾവിചാരിച്ചിരുന്നു. എന്നാൽ മരണപ്പെട്ട ദിവസം വരെ, എന്നെ ‘സാർ’ എന്നല്ലാതെ അഭിസംബോധന ചെയ്തിട്ടില്ല. കെ ബാലചന്ദർ എന്ന ‘മെന്ററി’ന് കീഴിൽ സഹോദരി സഹോദരൻമാരെപ്പോലെയായിരുന്നു ഞാനും ശ്രീദേവിയും”, കമൽ വെളിപ്പെടുത്തി.
“കഴിഞ്ഞ വർഷം യാഷ് രാജ് സ്റ്റുഡിയോയിൽ വച്ച് അവസാനം കണ്ടപ്പോൾ ഞങ്ങൾ കെട്ടിപ്പിടിച്ചു. സാധാരണ ചെയ്യാത്തതാണ് അത്. പക്ഷേ എന്തോ അന്നങ്ങനെ ചെയ്തു. അല്പം നീണ്ട ഒരാലിംഗനമായിരുന്നു അത്, സാധാരണയായി സ്റ്റേജില്‍ ചെയ്യുന്ന ഒന്നായിരുന്നില്ല. അവസാനമായി അവളെ ഹഗ് ചെയ്തത് അവിടെ വച്ചാണ്. അവസാനമായി കണ്ടതും”. കമൽ പറയുന്നു.