ശബരിമല ∙ അപൂർവ ഭാഗ്യത്തിലാണ് മുൻമേൽശാന്തി എ. ആർ. രാമൻ നമ്പൂതിരി. തത്ത്വമസിയുടെ സന്നിധിയിൽ ഹരിഹരാത്മജന്റെയും മാളികപ്പുറത്തമ്മയുടെയും മേൽശാന്തിയായി പാദപൂജ നടത്താൻ അപൂർവ ഭാഗ്യം കിട്ടിയ ആളാണ് എ. ആർ. രാമൻ നമ്പൂതിരി. സന്നിധാനത്തു സ്ഥിരമായി താമസിച്ച ആദ്യത്തെ പുറപ്പെടാശാന്തി കൂടിയാണ് രാമൻ നമ്പൂതിരി. ഇത്രയും സൗഭാഗ്യങ്ങൾ ലഭിച്ചത് അയ്യപ്പന്റെ അനുഗ്രഹം കൊണ്ടാണെന്ന് അദ്ദേഹം വിശ്വസിക്കുന്നു.
1998ൽ മാളികപ്പുറം മേൽശാന്തിയായി. അതിനു ശേഷം 2001–02ൽ സന്നിധാനത്തിൽ അയ്യപ്പസ്വാമിയുടെ മേൽശാന്തിയാകാനും ഭാഗ്യം കിട്ടി. പുറപ്പെടാശാന്തിമാരായ മേൽശാന്തിമാർ ആദ്യകാലങ്ങളിൽ പമ്പയിലായിരുന്നു താമസം. ജസ്റ്റിസ് പരിപൂർണന്റെ ശുപാർശ പ്രകാരമാണ് മേൽശാന്തിമാരെ തിരഞ്ഞെടുക്കുന്ന ദേവസ്വം ബോർഡിന്റെ ഇന്റർവ്യു ബോർഡിൽ അംഗമായത്. 15 വർഷമായി മുടങ്ങാതെ എല്ലാ മാസപൂജയ്ക്കും ഹരിഹരപുത്രന്റെ സന്നിധിയിൽ എത്തി ദർശനം നടത്തുന്നു.