സമരമൊക്കെ നല്ലതുതന്നെ. എന്നാൽ അത് പൊതുജനങ്ങൾക്കും സ്ത്രീകൾക്കും ചിലപ്പോഴൊക്കെ ഉണ്ടാക്കുന്ന ബുദ്ധിമുട്ട് ചില്ലറയല്ല. ചില സമയത്ത് കുറിക്കുകൊള്ളുന്ന ചില ചോദ്യങ്ങൾ നേതാക്കന്മാരുടെ പോലും വായടപ്പിക്കും. മുൻപും അത്തരം സംഭവങ്ങൾക്ക് കേരളം സാക്ഷ്യം വഹിച്ചിട്ടുണ്ട്. സമാനസംഭവം ഇന്നലെ കോഴിക്കോട്ടും അരങ്ങേറി. ചക്രസ്‌തംഭനം എന്ന പേരില്‍ കുരിശുപള്ളിക്കടുത്ത റോഡ് ഉപരോധിച്ച യൂത്ത് കോണ്‍ഗ്രസ് നേതാക്കളോടാണ് യുവതി ബസില്‍ നിന്നിറങ്ങി ദേഷ്യപ്പെട്ടത്. വഴി തടഞ്ഞുള്ള സമരത്തിനെതിരേ തന്റെ പ്രതിഷേധം രേഖപ്പെടുത്തിയ യുവതി പിന്നീട് ആര്‍ക്കും മുഖം കൊടുക്കാതെ ബസില്‍ കയറിപ്പോയി. അതോടെ യൂത്ത് കോണ്‍ഗ്രസ് സമരം അവസാനിപ്പിച്ചു രംഗം വിട്ടു.
വഴി തടഞ്ഞുള്ള സമരം എന്തിനാണെന്നായിരുന്നു അവരുടെ ചോദ്യം. മഴ കനക്കുന്നതിന് മുമ്പ് വീട്ടിലെത്താന്‍ ശ്രമിക്കുന്ന ജനങ്ങളെ വഴിയില്‍ തടഞ്ഞിട്ടാല്‍ പെട്രോള്‍ വില കുറയുമോ എന്ന ചോദ്യം കേട്ടപ്പോള്‍ നേതാക്കള്‍ക്ക് ഉത്തരംമുട്ടി. നിങ്ങള്‍ വഴി തടഞ്ഞശേഷം സുഖമായി വീട്ടില്‍ പോകും, ഞങ്ങള്‍ സ്‌ത്രീകള്‍ വീട്ടിലെത്താന്‍ ഇരുട്ടാകുമെന്ന് നിങ്ങളോര്‍ക്കണമെന്നും അവര്‍ പറഞ്ഞു. യുവതി യൂത്ത് കോണ്‍ഗ്രസ് നേതാക്കളോട് ക്ഷുഭിതയായി സംസാരിക്കുന്നത് കണ്ട് പോലീസ് എത്തി ഇവരെ അനുനയിപ്പിക്കുകയായിരുന്നു. പെട്രോള്‍-ഡീസല്‍ വില വര്‍ധനവില്‍ പ്രതിഷേധിച്ച് യൂത്ത് കോണ്‍ഗ്രസ് നടത്തിയ ചക്രസ്‌തംഭനത്തെ തുടര്‍ന്ന് വീട്ടിലെത്താന്‍ വൈകിയ യുവതിയാണ് നേതാക്കളോട് പ്രതിഷേധിച്ചത്.