ഗാന്ധിനഗര്‍: കടലക്കറിയില്‍ പാറ്റയെ കണ്ടെത്തിയതിനെ തുടര്‍ന്ന് ആശുപത്രി കാന്റീന്‍ അടച്ചു പൂട്ടി. മെഡിക്കല്‍ കോളജ് ആശുപത്രിയിലെ പേ വാര്‍ഡിനോടനുബന്ധിച്ച് പ്രവര്‍ത്തിക്കുന്ന കാന്റീനാണ് അടച്ചുപൂട്ടിച്ചത്. പേവാര്‍ഡില്‍ ചികിത്സയില്‍ കഴിയുന്ന ചങ്ങനാശേരി സ്വദേശിനി സോണിയ ഡി. ജോണിന്റെയും പേവാര്‍ഡില്‍ കഴിയുന്ന മറ്റൊരു രോഗിയുടെ കൂട്ടിരിപ്പുകാരനായ കുമാരനല്ലൂര്‍ സ്വദേശി വിനോദിന്റെയും പരാതിയുടെ അടിസ്‌ഥാനത്തിലാണ് നടപടി. പരാതിയെ തുടര്‍ന്ന് ഏറ്റുമാനൂര്‍ ഫുഡ് ഇന്‍സ്‌പെക്‌ടര്‍ അലക്‌സ് കെ. ഐസക് സ്‌ഥലത്തെത്തി കടലക്കറിയുടെ സാമ്പിള്‍ ശേഖരിച്ചു.
ഇന്നലെ രാവിലെ 9.30 ഓടെ കാന്റീനില്‍നിന്നും സോണിയ പ്രഭാതഭക്ഷണത്തോടൊപ്പം വാങ്ങിയ കടലക്കറിയിലാണ് പാറ്റയെ കണ്ടെത്തിയത്. തുടര്‍ന്ന് സോണിയ ആശുപത്രി സൂപ്രണ്ടിനു പരാതി നല്‍കുകയായിരുന്നു. സോണിയ വാങ്ങിയ കടലക്കറിയില്‍ പാറ്റയെ കണ്ടെത്തിയ സംഭവത്തില്‍തന്നെയാണ് വിനോദിന്റെയും പരാതി. പേവാര്‍ഡില്‍ സോണിയയുടെ അടുത്ത മുറിയില്‍ ചികിത്സയില്‍ കഴിയുന്ന രോഗിയുടെ ബന്ധുവാണ് വിനോദ്. പരാതി ലഭിച്ചതിനെ തുടര്‍ന്ന് ആശുപത്രിയിലെ ഹെല്‍ത്ത് ഇന്‍സ്‌പെക്‌ടര്‍ ഷിബു, ഹൗസ് കീപ്പിംഗ് സൂപ്പര്‍വൈസര്‍ ഉല്ലാസ് എന്നിവരുടെ നേതൃത്വത്തില്‍ അന്വേഷണം നടത്തി. അന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്‌ഥാനത്തിൽ ആശുപത്രി സൂപ്രണ്ട് ഡോ. ടിജി ജേക്കബ് തോമസ് കാന്റീന്‍ അടച്ചുപൂട്ടുന്നതിന് നിര്‍ദേശം നല്‍കി.