ലോക്ക്ഡൗൺ മൂലം മദ്യം ഇല്ലാതായതോടെ സംസ്ഥാനത്ത് അരിഷ്ടം വിൽപ്പന പൊടിപൊടിക്കുകയാണെന്ന് റിപ്പോർട്ട് . ചെറിയൊരു ‘കിക്ക്’ കിട്ടുമെന്ന് ആയതോടെ കുടിയന്മാർ അരിഷ്ടത്തിന് പിന്നാലെ പായുകയാണ്. ഇതോടെ വ്യാജവാറ്റ് വേട്ടയ്ക്ക് പിന്നാലെ അരിഷ്ടം വേട്ടയ്ക്കും ഇറങ്ങേണ്ട അവസ്ഥയിലായി എക്സൈസ്.
വ്യവസ്ഥകൾ പാലിക്കാതെ 505 ലിറ്റർ അരിഷ്ടം വില്പനക്കായി സൂക്ഷിച്ച കരുനാഗപ്പള്ളി തഴവ, കൊച്ചു കുറ്റിപ്പുറം കുറ്റിയിൽ തെക്കതിൽ വീട്ടിൽ വിശ്വനാഥൻ (56) എക്സൈസ് പിടിയിലായി. ആയുർവേദ മരുന്നുകളുടെ വില്പനയ്ക്ക് ലൈസൻസുള്ള വിശ്വനാഥൻ അരിഷ്ടം വ്യാപകമായി സംഭരിച്ച് വില്പന നടത്തുകയായിരുന്നുവെന്ന് എക്സൈസ് പറഞ്ഞു.
എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ഐ.നൗഷാദിന്റെ നേതൃത്വത്തിൽ ഇൻസ്പെക്ടർ ടി. രാജീവ്, അസി. എക്സൈസ് ഇൻസ്പെക്ടർ (ഗ്രേഡ്) ബി. സന്തോഷ്, സിവിൽ എക്സൈസ് ഓഫീസർമാരായ ശരത്, വിഷ്ണു, മനു.കെ മണി, അനൂപ്.എ.രവി, രാജഗോപാലൻ ചെട്ടിയാർ എന്നിവരടങ്ങുന്ന സംഘമാണ് പരിശോധന നടത്തിയത്.
അരിഷ്ടത്തിൽ അനുവദനിയമായ അളവിൽ കൂടുതൽ വീര്യം ഉണ്ടോയെന്നറിയാൻ സാമ്പിൾ രാസപരിശോധനയ്ക്കയച്ചു. മുസ്താരിഷ്ടം, അശോകാരിഷ്ടം, പിപ്പല്യാസവം, അഭയാരിഷ്ടം തുടങ്ങി വിവിധ ലേബലുകളിലാണ് ആവശ്യക്കാരിലേക്ക് എത്തുന്നത്. ചാരായനിരോധനസമയത്ത് ഇത്തരം ലഹരി അരിഷ്ടങ്ങൾ വ്യാപകമായിരുന്നു. പരിശോധനകൾ ശക്തമായതോടെയാണ് ഇത് നിയന്ത്രിക്കാനായത്. എക്സൈസും മറ്റും ഇപ്പോൾ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത് വാറ്റുകേന്ദ്രങ്ങളിലാണ്. ദിവസംപ്രതി ആയിരത്തോളം ലിറ്റർ വാഷ് പിടികൂടുന്നുമുണ്ട്. ഇതിനിടയിലാണ് ലഹരി അരിഷ്ടങ്ങൾകൂടി വിപണിയിലിറങ്ങുന്നതായി ശ്രദ്ധയിൽപ്പെടുന്നത്.