പഠിച്ചിരുന്ന കാലത്തെ തന്റെ അധ്യാപികമാരുടെ മോര്‍ഫ് ചെയ്ത ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ച കേസില്‍ പൂര്‍വ്വ വിദ്യാര്‍ത്ഥിയെ പോലീസ് അറസ്റ്റ് ചെയ്തു. മലപ്പുറം ജില്ലയിലെ കോട്ടപ്പടി ചെറാട്ടുകുഴി മഞ്ചേരി തൊടിയില്‍ ബിനോയ് (26) ആണ് അറസ്റ്റിലായത്. 2014-16 വര്‍ഷങ്ങളില്‍ സ്കൂളില്‍ പ്ലസ് ടു വിദ്യാര്‍ത്ഥിയായിരുന്ന ബിനോയ് അധ്യാപികമാര്‍ സാമൂഹ മാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്ത ഫോട്ടോകള്‍ ഇന്റര്‍നെറ്റില്‍ നിന്നെടുത്ത അശ്ലീല ഫോട്ടോകളും ആയി ചേര്‍ത്ത് രൂപമാറ്റം വരുത്തി പ്രധാനാദ്ധ്യാപികയുടെ പേരില്‍ വ്യാജമായി ഉണ്ടാക്കിയ സമൂഹമാധ്യമ അക്കൗണ്ടിലൂടെ പോസ്റ്റ് ചെയ്യുകയായിരുന്നു.
മലപ്പുറം അഡീഷണല്‍ എസ്പി പ്രദീപ്കുമാറിന് ലഭിച്ച പരാതിയില്‍ മലപ്പുറം ഡിവൈഎസ്പി പി അബ്ദുല്‍ ബഷീര്‍, സൈബര്‍ പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടര്‍ എം ജെ അരുണ്‍ എന്നിവരുടെ നേതൃത്വത്തില്‍ സൈബര്‍ പോലീസ് സ്റ്റേഷൻ എസ് ഐ അബ്ദുല്ലത്തീഫ് എ എസ് ഐ റിയാസ് ബാബു, സീനിയര്‍ സിവില്‍ പോലീസ് ഉദ്യോഗസ്ഥരായ അശോക് കുമാര്‍, മുഹമ്മദ് ഷാഫി എന്നിവര്‍ ചേര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. പ്രതി കുറ്റസമ്മതം നടത്തിയതായും അധ്യാപികമാരെ അപകീര്‍ത്തിപ്പെടുത്തി അക്കൗണ്ട് ഫോളോ ചെയ്യുന്നവരുടെ എണ്ണം വര്‍ദ്ധിപ്പിക്കുന്നതിനും ആണ് കൃത്യം നടത്തിയത് എന്നും പോലീസ് പറഞ്ഞു. രണ്ടായിരത്തോളം പേരാണ് വ്യാജ പ്രൊഫൈല്‍ ഫോളോ ചെയ്യുന്നത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.