യുവാവിനെ ദമ്പതികൾ ചേർന്ന് കുത്തിപ്പരിക്കേൽപ്പിച്ചതായി പരാതി. ആറ്റിങ്ങലിൽ വച്ച് ഇന്നലെ ഉച്ചയ്ക്ക് രണ്ട് മണിയോടെ നടന്ന സംഭവത്തിൽ മംഗലപുരം സ്വദേശി നിധീഷിനാണ് കുത്തേറ്റത്. സംഭവത്തിൽ വെഞ്ഞാറമ്മൂട് സ്വദേശിനി രശ്മിയെ പൊലിസ് കസ്റ്റഡിയിലെടുത്തു. കൂടെയുണ്ടായിരുന്ന ഭർത്താവ് അജീഷ് സംഭവത്തിനുശേഷം കുഞ്ഞുമായി കടന്നുകളഞ്ഞു. ഇയാൾക്കായി പോലീസ് തിരച്ചിൽ ഊർജിതമാക്കി.
രശ്മിയും നിധിനും നേരത്തേ സുഹൃത്തുക്കളാണ്. ഈ സൗഹൃദത്തിന്റെ പേരിൽ രശ്മിക്കും ഭർത്താവിനുമിടയിൽ നിരന്തരം തർക്കമുണ്ടായിരുന്നതായി ആറ്റിങ്ങൽ പൊലീസ് അറിയിച്ചു. രശ്മിയാണ് നിധിനെ ആറ്റിങ്ങലിനടുത്ത് കോരാണിയിലെ ജംഗ്ഷനിലേക്ക് വിളിച്ചു വരുത്തിയതെന്നാണ് പോലീസ് കരുതുന്നത്. ഭർത്താവ് അജീഷിനും കുഞ്ഞിനുമൊപ്പമായിരുന്നു രശ്മിയെത്തിയത്. ഭർത്താവ് നിർബന്ധിച്ച് രശ്മിയെ കൊണ്ട് നിതിനെ വിളിപ്പിക്കുകയായിരുന്നു എന്ന് പൊലീസ് കരുതുന്നു.
ജംഗ്ഷനിലെത്തിയ നിധിനെ അജീഷ് മർദ്ദിക്കുകയും കയ്യിൽ കരുതിയിരുന്ന കത്തികൊണ്ട് കുത്തി പരിക്കേൽപ്പിക്കുകയും ആയിരുന്നു. ആക്രമണത്തിൽ നിധിന്‍റെ കഴുത്തിൽ ആഴത്തിൽ കുത്തേറ്റിട്ടുണ്ട്. കൈകൾക്കും പരിക്കുണ്ട്. സംഭവം കണ്ടു നാട്ടുകാർ കൂടിയതോടെ കുഞ്ഞുമായി ഭർത്താവ് ബൈക്കിൽ കടന്നു കളഞ്ഞു. രശ്മിയെ പൊലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്.