പൊൻകുന്നം: വിശുദ്ധ അൽഫോൻസാമ്മയെ വാഴ്ത്തപ്പെട്ടവളായി പ്രഖ്യാപിക്കാൻ സഭ അംഗീകരിച്ച അദ്ഭുത സൗഖ്യം സ്വീകരിച്ച പൊൻകുന്നം അത്തിയാലിൽ തോമസ് ഏബ്രഹാം (കുഞ്ഞേട്ടൻ–82) നിര്യാതനായി. വാർധക്യസഹജമായ അസുഖങ്ങളെത്തുടർന്ന് ഇന്നലെ പൊൻകുന്നത്തായിരുന്നു ദേഹവിയോഗം. സംസ്കാരം ഇന്നു മൂന്നിനു പൊൻകുന്നം തിരുക്കുടുംബ ഫൊറോനാ പള്ളിയിൽ. മരണത്തെത്തുടർന്ന് തോമസിന്റെ ഇരുകണ്ണുകളും ദാനം ചെയ്തു. അവ ഇനി രണ്ടു പേർക്കു കാഴ്ചയേകും. തോമസിന്റെ ഭാര്യ മേരിക്കുട്ടി, നെടുംകുന്നം കാട്ടൂർ കുടുംബാംഗം. മക്കൾ: ബോബൻ (അത്തിയാലിൽ പെയിന്റ്സ്, പൊൻകുന്നം), പരേതനായ ജോബൻ. മരുമക്കൾ: റ്റോബി ചിറ്റേട്ടുകളം (ചങ്ങനാശേരി), മഞ്ചു പറമ്പുകാട്ടിൽ
ഇരുപാദങ്ങളും വളഞ്ഞ് നടക്കാൻ വയ്യാത്ത അവസ്‌ഥയിലായിരുന്നു കുഞ്ഞേട്ടന്റെ ജനനം. കുഞ്ഞിന്റെ അംഗവൈകല്യം ഭേദമാക്കാൻ മാതാപിതാക്കൾ നിരവധി ആശുപത്രികൾ കയറിയിറങ്ങിയെങ്കിലും ഫലമുണ്ടായില്ല. കുഞ്ഞിന്റെ അംഗവൈകല്യം ഭേദമാക്കാൻ മാതാപിതാക്കൾ കയറിയിറങ്ങാത്ത ആശുപത്രികളില്ലായിരുന്നു. പ്രതീക്ഷകൾ നഷ്‌ടമാകുന്ന അവസ്‌ഥയിൽ 11–ാം വയസിലാണു കുഞ്ഞേട്ടന്റെ ജീവിതത്തിൽ അൽഫോൻസാമ്മ വഴി ദൈവത്തിന്റെ അദ്ഭുതം നടക്കുന്നത്.
ബന്ധുക്കളും മറ്റും ഭരണങ്ങാനത്ത് അൽഫോൻസാമ്മയുടെ കബറിടത്തിങ്കൽ പ്രാർഥിക്കാൻ പോകുന്നതായി അറിഞ്ഞ കുഞ്ഞേട്ടന്റെ വല്ല്യമ്മ ത്രേസ്യാമ്മ ബാലനായ കുഞ്ഞേട്ടനെയും കൊണ്ടുപോകാൻ നിർദേശിച്ചു. കബറിടത്തിങ്കലെത്തി പ്രാർഥിച്ച രണ്ടാം ദിനം കുഞ്ഞേട്ടന്റെ കാൽ സുഖപ്പെട്ടു. വളഞ്ഞ കാൽ നേരേയായി. ഉടൻ കുഞ്ഞിനെയുമായി ബന്ധുക്കൾ പൊൻകുന്നം പള്ളിയിലെത്തി. അന്നത്തെ വികാരിയായിരുന്ന ഫാ.ജോർജ് മുളങ്ങാടിന്റെ നേതൃത്വത്തിൽ കൃതജ്‌ഞതാ പ്രാർഥന നടത്തി.
തുടർന്നു കുഞ്ഞേട്ടനെ കാഞ്ഞിരപ്പള്ളിയിലെ ആശുപത്രിയിൽ എത്തിച്ചു പരിശോധനകൾ നടത്തുകയും കാൽ സുഖപ്പെട്ടതായി സ്‌ഥിരീകരിക്കുകയും ചെയ്തു. ഭരണങ്ങാനത്തുള്ള അൽഫോൻസാമ്മയുടെ നാമകരണ കോടതിയിലെ വൈദികർ വിവരമറിയുകയും അൽഫോൻസാമ്മയുടെ നാമകരണവുമായി ബന്ധപ്പെട്ടു സഭാ കോടതി ഈ സാക്ഷ്യവും അദ്ഭുതവും ദൈവ ശാസ്ത്രപരവും വൈദ്യശാസ്ത്രപരവുമായ പഠനങ്ങൾക്കും നിരീക്ഷണങ്ങൾക്കും വിധേയമാക്കുകയും ചെയ്തു.
ദൈവശാസ്ത്രജ്‌ഞർ, ഡോക്ടർമാർ എന്നിവർക്കൊപ്പം തോമസ് ഏബ്രഹാമിൽനിന്നുൾപ്പെടെ ആധികാരികമായ തെളിവുകളും സാക്ഷ്യങ്ങളും സ്വീകരിക്കുകയും ഇതു സംബന്ധിച്ച രേഖകൾ സഭാ നാമകരണ കോടതി റോമിലേക്കു സമർപ്പിക്കുകയുമായിരുന്നു. തുടർന്നു റോമിൽനിന്ന് അൽഫോൻസാമ്മയെ വാഴ്ത്തപ്പെട്ടവളായി പ്രഖ്യാപിക്കാനായി ഈ അദ്ഭുതം അംഗീകരിച്ചു.
ജോൺ പോൾ രണ്ടാമൻ മാർപാപ്പ കോട്ടയത്ത് അൽഫോൻസാമ്മയെ വാഴ്ത്തപ്പെട്ടവളായി പ്രഖ്യാപിച്ച ചടങ്ങിൽ കുഞ്ഞേട്ടൻ സാക്ഷിയാകുകയും മാർപാപ്പയുടെ കൈയിൽനിന്ന് വിശുദ്ധ കുർബാന സ്വീകരിക്കുകയും ചെയ്തിരുന്നു. അദ്ഭുതം നടന്ന നാൾ മുതൽ അൽഫോൻസാ ഭക്‌തി മുറുകെപിടിച്ചിരുന്ന ഇദ്ദേഹം മറ്റുള്ളവരെ അൽഫോൻസാ സന്നിധിയിലേക്കു പോകാൻ പ്രേരിപ്പിക്കുകയും ചെയ്തിരുന്നു. സൗഖ്യത്തിനു ശേഷം അൽഫോൻസാമ്മയുടെ നൊവേന മുടങ്ങാതെ വീട്ടിൽ ചൊല്ലിയിരുന്നു കുഞ്ഞേട്ടൻ ഭാര്യയോടും മക്കളോടുമൊപ്പം എല്ലാ വർഷവും അൽഫോൻസാമ്മയുടെ തിരുനാൾ ദിനത്തിൽ ഭരണങ്ങാനത്തും പോകാറുണ്ടായിരുന്നു.
ഫേസ്ബുക്കിൽ ഇത്തരം കമന്റുകൾ ഇടുന്നവർക്ക് ബാങ്ക് ലോൺ കിട്ടില്ല !
കൂടുതൽ വാർത്തകൾക്കായി സന്ദർശിക്കൂ: