വാഴ്ത്തപ്പെട്ട മറിയം ത്രേസ്യയുടെ മധ്യസ്ഥതയില്‍ അത്ഭുത രോഗശാന്തി ലഭിച്ചതു വത്തിക്കാനിലെ ദൈവശാസ്ത്രജ്ഞരുടെ സമിതി സ്ഥിരീകരിച്ചു. ഇന്നലെ വൈകുന്നേരം വത്തിക്കാനിലെ വിശുദ്ധരുടെ കാര്യാലയത്തില്‍ കൂടിയ ഏഴംഗ സമിതിയാണ് അത്ഭുത രോഗശാന്തി സ്ഥിരീകരിച്ചത്. വാഴ്ത്തപ്പെട്ട മറിയം ത്രേസ്യയെ വിശുദ്ധയായി പ്രഖ്യാപിക്കുന്നതിനുള്ള നടപടിക്രമങ്ങളിലെ സുപ്രധാന ഘട്ടമാണിത്. അത്ഭുത രോഗശാന്തി ലഭിച്ചതു സംബന്ധിച്ച എല്ലാ മെഡിക്കല്‍ രേഖകളും റിപ്പോര്‍ട്ടുകളും മാര്‍ച്ചില്‍ വത്തിക്കാനിലെ വിദഗ്ധ മെഡിക്കല്‍ സംഘം പരിശോധിച്ചു സ്ഥിരീകരിച്ചിരുന്നു. അത്ഭുത രോഗശാന്തി സംബന്ധിച്ച രേഖകള്‍ അടങ്ങുന്ന “”പൊസിസിയോ” മറിയം ത്രേസ്യയുടെ നാമകരണ നടപടികളുടെ പോസ്റ്റുലേറ്റര്‍ റവ.ഡോ. ബെനഡിക്ട് വടക്കേക്കര ഒഎഫ്എം ക്യാപ് വത്തിക്കാനിലെ വിശുദ്ധരുടെ കാര്യാലയത്തിനു സമര്‍പ്പിച്ചിരുന്നു. ഈ “”പൊസിസിയോ”യാണ് ഇപ്പോള്‍ ദൈവശാസ്ത്രജ്ഞരുടെ സമിതി പഠിച്ച് സ്ഥിരീകരിച്ചത്.
തൃശൂര്‍ അതിരൂപതയിലെ പെരിഞ്ചേരിയില്‍ ചൂണ്ടല്‍ ജോഷിയുടെയും ഷിബിയുടെയും മകനായ ക്രിസ്റ്റഫറിനാണ് അത്ഭുത രോഗശാന്തി ലഭിച്ചത്. അമല ആശുപത്രിയിൽ പൂർണ വളർച്ചയെത്തുന്നതിനു മുന്‍പേ പ്രസവിച്ച കുഞ്ഞിന്റെ ഹൃദയവും ശ്വാസകോശവും ശരിയായി പ്രവർത്തിച്ചിരുന്നില്ല. അതിനാൽ ജീവൻതന്നെ അപകടത്തിലാണെന്നു ഡോക്ടർമാർ വിധിച്ചിരുന്നു. “അക്യൂട്ട് റെസ്പിരേറ്ററി ഫെയ്ലിയർ’ എന്നാണു ഡോക്ടർമാർ രോഗത്തെ വിശേഷിപ്പിച്ചിരുന്നത്. കുടുംബാംഗങ്ങൾ വാഴ്ത്തപ്പെട്ട മറിയം ത്രേസ്യയുടെ മധ്യസ്ഥതയോടെ രോഗശാന്തിക്കായി പ്രാർഥിച്ചു. ഇതേത്തുടർന്ന് മൂന്നാം ദിവസം 2009 ഏപ്രിൽ ഒന്‍പതിനാണ് അദ്ഭുത രോഗശാന്തിയുണ്ടായത്. ഇപ്പോൾ മൂന്നാം ക്ലാസ് വിദ്യാർഥിയാണ് ക്രിസ്റ്റഫർ.
തൃശൂര്‍ ജില്ലയിലെ മാളയ്ക്കടുത്തു പുത്തന്‍ചിറയില്‍ ചിറമ്മല്‍ മങ്കിടിയാന്‍ തോമയുടെയും താണ്ടയുടെയും മകളായി 1876 ഏപ്രില്‍ 26നാണു മറിയം ത്രേസ്യയുടെ ജനനം. 1914 മേയ് 14 നു പുത്തന്‍ചിറയില്‍ മറിയം ത്രേസ്യ ഹോളി ഫാമിലി സന്യാസിനി സമൂഹം സ്ഥാപിച്ചു. സഹസ്ഥാപകനായ ജോസഫ് വിതയത്തിലച്ചനെ””ധന്യ”പദവിയിലേക്ക് ഉയര്‍ത്തിക്കൊണ്ടുള്ള ഡിക്രിയില്‍ ഫ്രാന്‍സിസ് മാര്‍പാപ്പ മറിയം ത്രേസ്യയെ കുടുംബങ്ങളുടെ മധ്യസ്ഥയായും ഭാരതത്തില്‍ മദര്‍ തെരേസയുടെ മുന്‍ഗാമിയായും വിശേഷിപ്പിച്ചിരുന്നു.