നമ്മുടെ ജീവിതങ്ങളെ രൂപാന്തരപ്പെടുത്താന്‍ കഴിവുള്ളതാണ് ജപമാല പ്രാര്‍ത്ഥന. അതൊരിക്കലും അധരവ്യായാമമായി വേഗത്തില്‍ ചൊല്ലിതീര്‍ക്കാനുള്ളതല്ല. ഫാ. ബേസില്‍ കോലെ എന്ന ഡൊമിനിക്കന്‍ വൈദികന്‍ പറയുന്നു. അത് നമ്മുടെ വ്യക്തിപരമായ ജീവിതത്തില്‍ കൃപകള്‍ വര്‍ഷിക്കുന്നു. പോര്‍ട്ട്‌ലാന്റിലെ റോസറി സെന്ററിന്റെ തലവനായ ഇദ്ദേഹം ജപമാലയെക്കുറിച്ച് നിരവധി ഗ്രന്ഥങ്ങള്‍ എഴുതിയിട്ടുള്ള വ്യക്തിയുമാണ്. ജപമാല വഴി നിരവധി അത്ഭുതങ്ങള്‍ നടന്നിട്ടുള്ളതിന് ചരിത്രം സാക്ഷിയാണ്. തിന്മയ്‌ക്കെതിരെയുള്ള ശക്തമായ ആയുധമാണ് ജപമാല. ജപമാല വിശ്വാസത്തോടെയും ഏകാഗ്രതയോടെയും പ്രാര്‍ത്ഥിക്കുന്ന ഒരാളെ തിന്മയ്‌ക്കൊരിക്കലും ഉപദ്രവിക്കാനാവില്ല. ഒന്നിച്ചു ജപമാല ചൊല്ലി പ്രാര്‍ത്ഥിക്കുന്ന കുടുംബങ്ങള്‍ ഒന്നിച്ചുനിലനില്ക്കും. അദ്ദേഹം പറയുന്നു.
Also read: മലയാറ്റൂർ കുരിശുപള്ളിയിൽ വൈദികൻ കുത്തേറ്റു മരിച്ചു; കൊലയ്ക്കുപിന്നിൽ കപ്യാർ
ജപമാലയുടെ അത്ഭുതശക്തിക്കു ദൃക്‌സാക്ഷിയായ ഒരു യുവാവിന്റെ സാക്ഷ്യം കേൾക്കാം:
ജപമാല പ്രാർത്ഥനയുടെ ശക്തി എത്ര വലുതാണെന്ന് രുചിച്ചറിയാൻ ഏതാനും വർഷംമുമ്പ് എനിക്കൊരവസരം ഉണ്ടായി. ഞങ്ങൾ താമസിക്കുന്ന വീടിന് അടുത്താണ് ഒരു പുതിയ വീടുവച്ച് ചന്ദ്രേട്ടനും (ശരിയായ പേരല്ല) കുടുംബവും താമസത്തിനെത്തിയത്. ഇവർ താമസം ആരംഭിച്ച നാൾ മുതൽ ചിലരെല്ലാം എന്നോടു പറയും ‘നിങ്ങളുടെ സമാധാനം പോയെന്ന്. എന്നാൽ ഈ കുടുംബത്തെക്കുറിച്ച് എനിക്ക് പ്രത്യേകിച്ച് ഒരു പ്രശ്‌നവും തോന്നിയതുമില്ല. ചന്ദ്രേട്ടന്റെ ഭാര്യയും മൂന്ന് മുതിർന്ന മക്കളും (രണ്ടു പെണ്ണും ഒരാണും) ഭവനത്തിൽ വരികയും സംസാരിക്കുകയും ചെയ്യുന്നുണ്ടെങ്കിലും ചന്ദ്രേട്ടൻ മാത്രം വരികയോ ഞങ്ങളുമായി സംസാരിക്കുകയോ ചെയ്തില്ല.
അദ്ദേഹം ആരുമായും കൂട്ടുകൂടുകയില്ലെന്ന് അദ്ദേഹത്തിന്റെ ഭാര്യ പറഞ്ഞു. അതുകൊണ്ട് എന്റെ കുടുംബത്തിന് അദ്ദേഹത്തോട് യാതൊരു പരാതിയും തോന്നിയില്ല. എന്നാൽ ഒരാഴ്ച പിന്നിട്ടപ്പോഴേക്കും ശാന്തനായ ചന്ദ്രേട്ടന്റെ തനിസ്വഭാവം പുറത്തുചാടി. അദ്ദേഹം തികഞ്ഞൊരു മദ്യപാനിയായിരുന്നു എന്ന വിവരം അയൽവാസികളായ ഞങ്ങൾ അന്നാണ് അറിയുന്നത്. അടിയും ഇടിയും കോലാഹലങ്ങളും ആ വീട്ടിലെ നിത്യകാഴ്ചകളായി.
പലപ്പോഴും ചന്ദ്രേട്ടന്റെ ഭാര്യയും മക്കളും അഭയം തേടുന്നത് എന്റെ വീട്ടിലായിരുന്നു. ഒരിക്കൽ മദ്യപിച്ച് മദോന്മത്തനായ ചന്ദ്രേട്ടനും മകനും തമ്മിൽ കലഹത്തിലായി. സമയം രാത്രി 12.30. എന്റെയും എന്റെ കുടുംബത്തിന്റെയും ഉറക്കം നഷ്ടപ്പെട്ടു. ചന്ദ്രേട്ടനും ആ മകനും രമ്യതയിലാകുവാൻ ഞാൻ എന്റെ വീടിന്റെ മുമ്പിലിരുന്ന് ജപമാല ചൊല്ലിത്തുടങ്ങി. ദുഃഖത്തിന്റെ മൂന്നാം രഹസ്യം ചൊല്ലുവാൻ ഒരുങ്ങുന്ന സമയത്ത് ആരോ നടന്നുവരുന്ന ശബ്ദം. അത് എന്റെ വീടിന്റെ മുമ്പിലെത്തി. ചന്ദ്രേട്ടനായിരുന്നു അത്. ഞാൻ വളരെ സ്‌നേഹത്തോടെ അദ്ദേഹത്തെ ക്ഷണിച്ചു. അദ്ദേഹം ഒരു ചോദ്യം ചോദിച്ചു, ”നിങ്ങൾ എനിക്കുവേണ്ടി പ്രാർത്ഥിക്കുന്നുണ്ടോ?” ഉത്തരം പറയും മുമ്പ് അദേഹം പറഞ്ഞു. ”എനിക്കവിടെ ഇരിക്കുവാൻ പറ്റുന്നില്ല. അതെന്റെ ചെവിയിലേക്ക് തുളഞ്ഞുകയറുകയാണ്.”
ചന്ദ്രേട്ടന്റെ ഈ വാക്കുകൾ എന്നിൽ ആശ്ചര്യമുണ്ടാക്കി. അദേഹത്തിനുവേണ്ടി മൗനമായി ഞാൻ ‘നന്മനിറഞ്ഞ മറിയമേ സ്വസ്തി’ എന്ന് ഉരുവിട്ടുകൊണ്ടിരുന്നത് നൂറുമീറ്റർ അകലെ താമസിക്കുന്ന ഇദ്ദേഹത്തിന്റെ ചെവിയിൽ തുളഞ്ഞു കയറിയെങ്കിൽ ഈ ജപമാല പ്രാർത്ഥനയുടെ ശക്തി അത്ഭുത ശക്തിതന്നെയാണല്ലോ. അദേഹം എന്നോട് പറഞ്ഞു. ”നിങ്ങളുടെ പ്രാർത്ഥന എന്റെ ഹൃദയത്തിൽ തുളഞ്ഞു കയറിയിരിക്കുന്നു.” അക്രൈസ്തവനായ ചന്ദ്രേട്ടനും കുടുംബവും പിന്നീട് വലിയ മാറ്റത്തിലേക്ക് വന്നു. അധികം വൈകാതെ ഡിവൈനിൽ പോയി അദേഹം ധ്യാനം കൂടി, മദ്യപാനം നിർത്തി നല്ല കുടുംബജീവിതത്തിലേക്ക് വന്നു.