കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ ഗൂഢാലോചനയുണ്ടെന്ന് പള്‍സര്‍ സുനിയുടെ സഹതടവുകാരന്‍ പൊലീസിന് മൊഴി നല്‍കി. സഹതടവുകാരന്‍ ജിംസണ്‍ ആണ് മൊഴി നല്‍കിയത്. പള്‍സര്‍ സുനി ജയിലില്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നുണ്ടെന്നും പൊലീസിന് വിവരം ലഭിച്ചു. ജിംസണ്‍ ഇപ്പോള്‍ നല്‍കിയിട്ടുള്ള മൊഴിയില്‍ സിനിമാക്കാരുടെ പേരുകളില്ലെന്നാണ് ലഭിക്കുന്ന റിപ്പോര്‍ട്ടുകള്‍. എന്താണ് നടന്നതെന്ന് വ്യക്തമാക്കുന്ന കത്ത് പള്‍സര്‍ സുനി പുറത്ത് വിട്ടുവെന്നും സൂചനയുണ്ട്. മറ്റൊരു തടവുകാരന്‍ മുഖേനെയാണ് കത്ത് പുറത്ത് വിട്ടത്.
സുനി ജയിലില്‍ എത്തി ദിവസങ്ങള്‍ക്കകം തന്നെ മൊബൈല്‍ ഫോണ്‍ ലഭിച്ചിട്ടുണ്ട്. വിവരങ്ങള്‍ ലഭിക്കുന്നതിന് വേണ്ടി പൊലീസ് തന്നെ ഒരുക്കിയ കെണിയാണെന്നും വാദങ്ങളുണ്ട്. ഫോണ്‍ വിളിച്ചവരുടെ വിശദാംശങ്ങള്‍ പൊലീസിന് ലഭിച്ചിട്ടുണ്ട്. കേസിനെ സംബന്ധിച്ചിടത്തോളം വളരെ പ്രധാനപ്പെട്ട വിവരങ്ങളാണ് സുനിയുടെ ഫോണ്‍ സംഭാഷണങ്ങള്‍ ചോര്‍ത്തിയതിലൂടെ ലഭിച്ചിട്ടുള്ളതെന്നാണ് പൊലീസ് വൃത്തങ്ങള്‍ പറയുന്നത്. മൊഴി പുറത്തുവന്നതിലൂടെ ജയിലില്‍ പള്‍സര്‍ സുനി നിരന്തരം മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചിരുന്നു എന്നതിന്റെ തെളിവ് കൂടിയാണ് പുറത്തുവന്നിരിക്കുന്നത്.