സത്യൻ അന്തിക്കാടെന്ന സംവിധായകനെ മലയാളി പ്രേക്ഷകര്‍ക്ക് പരിചയപ്പെടുത്താൻ പ്രത്യേകിച്ച് ഒരു ആമുഖത്തിന്റെ ആവശ്യമില്ല. തലയണമന്ത്രം, നാടോടിക്കാറ്റ്, സന്ദേശം, സന്മനസ്സുള്ളവര്‍ക്ക് സമാധാനം, വിനോദയാത്ര തുടങ്ങീ എത്ര കണ്ടാലും മടുക്കാത്ത, ഇന്നും മലയാളത്തില്‍ ഹിറ്റായി തുടരുന്ന സിനിമകള്‍ തന്നെ ധാരാളം. പച്ചയായ ജീവിത സാഹചര്യങ്ങളെ ആഴത്തില്‍ സ്പര്‍ഷിച്ചു പോകുന്ന സത്യൻ സിനിമകളില്‍ ഭൂരിഭാഗവും മലയാളി മനസ്സില്‍ ഇഴകി ചേര്‍ന്നവയാണ്. കാലികപ്രസക്തി നേടുന്ന വിഷയത്തെ പ്രാധാന്യം ഒട്ടും ചോരാതെ, ഹാസ്യ സംഭാഷണങ്ങള്‍ മേമ്ബൊടിയായി ചേര്‍ത്ത് അവതരിപ്പിച്ച സന്ദേശമെന്ന ചിത്രം തന്നെ അതിനുദാഹരണം. സത്യൻ അന്തിക്കാട് ശ്രീനിവാസൻ കൂട്ടുകെട്ടില്‍ പിറന്ന സന്ദേശത്തിലെ പല രംഗങ്ങളും, സംഭാഷണങ്ങളുമെല്ലാം ഇപ്പോള്‍ സോഷ്യല്‍ മീഡിയ അടക്കി വാഴുന്ന ട്രോളുകളും റീലുകളുമാണ്.
മണ്‍മറഞ്ഞു പോയ കലാകാരന്മാരെ വീണ്ടും കാണാൻ സത്യൻ സിനിമകളിലൂടെ ഒന്നു പോയാല്‍ മതി. ശങ്കരാടി, ഇന്നസെന്റ്, മാമുക്കോയ, ഒടുവില്‍ ഉണ്ണികൃഷ്ണന്‍, പറവൂര്‍ ഭരതന്‍, തിലകൻ, പപ്പു, ലളിത, സുകുമാരി, മീന, ഫിലോമിന തുടങ്ങീ നിരവധി കലാകാരന്മാര്‍ ഇദ്ദേഹത്തിന്റെ സിനിമയിലെ സ്ഥിര സാന്നിധ്യമായിരുന്നു. ഇപ്പോഴിതാ അന്തരിച്ച നടൻ മാമുക്കോയ സത്യൻ അന്തിക്കാടിനെയും നടൻ തിലകനെയും കുറിച്ചു പറഞ്ഞിരുന്ന ചില കാര്യങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നത്. സത്യൻ സിനിമകളില്‍ സ്ഥിര സാന്നിധ്യമായിരുന്ന തിലകൻ വീണ്ടും ചില വീട്ടുകാര്യങ്ങള്‍ എന്ന കുടുംബചിത്രത്തിന് ശേഷം അദ്ദേഹത്തിന്റെ സിനിമയില്‍ ഉണ്ടായിട്ടില്ല. അതിന്റെ കാരണമാണ് മാമുക്കോയ പറഞ്ഞത്.
തന്റെ സെറ്റില്‍ ചില കാര്യങ്ങളില്‍ സത്യൻ വലിയ കര്‍ക്കശക്കാരനായിരുന്നു. പ്രധാനമായും മദ്യപാനം. മദ്യപിച്ച് തന്റെ സെറ്റിലെത്താനോ അഭിനയിക്കാനോ അദ്ദേഹം അനുവദിക്കില്ല. അതുകൊണ്ടു തന്നെ സിനിമയില്‍ അഭിനയിക്കാൻ എത്തുന്നവരെല്ലാം ആ കാര്യം മനസ്സില്‍ വെച്ചു മാത്രമേ എത്തൂ. എന്നാല്‍ വീണ്ടും ചില വീട്ടുകാര്യങ്ങള്‍ എന്ന സിനിമയിലെ തിലകന്റെ അത്തരത്തിലുള്ള ഒരു പ്രവര്‍ത്തിയാണ് അദ്ദേഹം പിന്നീട് സത്യൻ ചിത്രങ്ങളില്‍ ഇല്ലാതെ പോയതെന്ന് മാമുക്കോയ പറയുന്നു. ആ സെറ്റില്‍ വെച്ച് തിലകൻ മദ്യപിച്ചു.ഷോട്ട് റെഡിയായി അസിസ്റ്റന്റ് ഡയറക്ടര്‍ അദ്ദേഹത്തെ വിളിക്കാൻ എത്തിയപ്പോള്‍ തിലകൻ മദ്യപിച്ചു കൊണ്ട് താൻ വരില്ലെന്നു പറഞ്ഞു. അതറിഞ്ഞ സത്യൻ തിലകന്റെ അടുത്തേക്ക് നേരിട്ടെത്തി.
അദ്ദേഹം മദ്യപിക്കുന്ന കാഴ്ച്ച കണ്ടതോടെ ഇതിലും ഭേദം തന്നെ ഒരു കത്തി എടുത്തു കുത്തുകയായിരുന്നു, ഇനി എല്ലാം ചേട്ടന്റെ ഇഷ്ടം പോലെ ചെയ്യെന്നും പറഞ്ഞ് സത്യൻ പോയി. ആ പോയപോക്കില്‍ സ്ക്രിപ്റ്റെടുത്ത് തിലകന് ബാക്കി എത്ര സീനുണ്ടെന്ന് നോക്കി. വളരെ ഒഴിച്ചു കൂടാൻ പറ്റാത്ത സീനുകള്‍ ഒഴിച്ച് ബാക്കിയെല്ലാം കട്ട് ചെയ്തു ആ സിനിമ പൂര്‍ത്തിയാക്കി. അതിനു ശേഷം മരിക്കുന്നത് വരെ സത്യന്റെ ചിത്രത്തില്‍ തിലകൻ ഇല്ലായിരുന്നു എന്നാണ് മാമുക്കോയ പറയുന്നത്.