അമേരിക്ക-ബ്രിട്ടൻ സംയുക്ത സേന യമനിലെ ഹുദൈദ, സൻആ മേഖലകളില്‍ ബോംബാക്രമണം നടത്തിയ പാശ്ചാത്തലത്തില്‍ സംയമനം പാലിക്കാൻ എല്ലാ കക്ഷികളോടും ആവശ്യപ്പെട്ട് സൗദി അറേബ്യ. ഇസ്രായേലിലേക്ക് പോകുന്ന കപ്പലുകള്‍ക്ക് നേരെ ഹൂതികള്‍ നടത്തുന്ന ആക്രമണത്തിന് മറുപടിയായാണ് യമനിലെ 10 കേന്ദ്രങ്ങളില്‍ല്‍ വെള്ളിയാഴ്ച പുലര്‍ച്ചെ യു.എസ്-യു.കെ ആക്രമണം നടന്നത്. ചെങ്കടല്‍ മേഖലയില്‍ നടക്കുന്ന സൈനിക നീക്കങ്ങള്‍ സൗദി അറേബ്യ സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണെന്ന് സൗദി വ്യക്തമാക്കി. ആഗോള കപ്പല്‍സഞ്ചാരത്തില്‍ തന്ത്രപ്രധാന സ്ഥാനമുള്ള ചെങ്കടല്‍ മേഖലയില്‍ സുരക്ഷയും സ്ഥിരതയും നിലനിര്‍ത്തേണ്ടതിന്‍റെ അനിവാര്യത തങ്ങള്‍ പ്രാധാന്യപൂര്‍വമാണ് കാണുന്നതെന്നും ഇവിടെയുണ്ടാകുന്ന ഏതൊരു പ്രശ്നവും ആഗോളതലത്തില്‍ തന്നെ പ്രതിസന്ധിയുണ്ടാക്കാൻ പോന്നതാണെന്നും സൗദി അധികൃതര്‍ പറഞ്ഞു.
യമനിലെ ഹൂതികളുടെ പ്രധാന സൈനിക കേന്ദ്രത്തിനുനേരെ ആക്രമണം നടത്തുമെന്ന് അമേരിക്കയും ബ്രിട്ടനും നേരത്തേ വ്യക്തമാക്കിയിരുന്നു. ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്ന പ്രാദേശിക സംഭവങ്ങളുടെ വെളിച്ചത്തില്‍, സംയമനം പാലിക്കാൻ സൗദി അറേബ്യ എല്ലാവരോടും ആഹ്വാനം ചെയ്യുകയാണ്. മേഖലയുടെ സ്ഥിരതയും സുരക്ഷയും നിലനിര്‍ത്തുന്നതിന് സമാധാനപരമായ ശ്രമങ്ങള്‍ ഉണ്ടാവേണ്ടതുണ്ട്. സംഘര്‍ഷം ഒഴിവാക്കാനും എല്ലായിടങ്ങളിലും സമാധാനം നിലനിര്‍ത്താനും എല്ലാ കക്ഷികളോടും രാജ്യം ആവശ്യപ്പെടുകയാണ്.